ലക്കും ലഗാനുമില്ലാതെ ഇന്ത്യ; ലീഡ്‌സില്‍ ഇംഗ്ലണ്ടിന് വമ്പന്‍ ജയം

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തച്ചുതകര്‍ത്ത് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ നിലംപരിശാക്കിയാണ് ലോര്‍ഡ്‌സിലെ തോല്‍വിക്ക് ലീഡ്‌സില്‍ ഇംഗ്ലണ്ട് പ്രതികാരം ചെയ്തത്. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-1ന് ഒപ്പമെത്തി. സ്‌കോര്‍: ഇന്ത്യ-78, 278. ഇംഗ്ലണ്ട്- 432.

ഇംഗ്ലണ്ട് പേസര്‍മാര്‍ മൂര്‍ച്ച വീണ്ടെടുത്തപ്പോള്‍ നാലാം ദിനം ഇന്ത്യ നിഷ്പ്രഭമായി. രണ്ടിന് 215 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കോഹ്ലിപ്പട വെറും 278 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിന്‍സണും മൂന്നു പേരെ മടക്കിയ ക്രെയ്ഗ് ഓവര്‍ടണുമാണ് ഇന്ത്യയെ പിച്ചുചീന്തിയത്.

Read more

മൂന്നാം പന്തില്‍ ചേതേശ്വര്‍ പുജാര (91) പുറത്താകുന്നത് കണ്ടുകൊണ്ടാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. തലേദിവസത്തെ സ്‌കോറില്‍ ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ ഒലി റോബിന്‍സന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുജാര കൂടാരംപൂകി.അര്‍ദ്ധ ശതകം തികച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (55) അധികം മുന്നോട്ടുപോയില്ല. കോഹ്ലിയുടെ വിക്കറ്റും റോബിന്‍സന്‍ സ്വന്തമാക്കി. അജിന്‍ക്യ രഹാനെയെ (10) ജയിംസ് ആന്‍ഡേഴ്സന്‍ വീഴ്ത്തി. ഋഷഭ് പന്തിനെ കൂടാരം കയറ്റി റോബിന്‍സണ്‍ ഇന്ത്യന്‍ വാലറ്റത്തിലേക്ക് കടന്നു. രവീന്ദ്ര ജഡേജ (30) ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല.