'കടുവക്കുരുതി', ടീം ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്‌സിലും 130 റണ്‍സിനും ആണ് മൂന്ന് ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ 343 റണ്‍സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ 213 റണ്‍സിന് പുറത്താകുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലാണ് ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തത്. 16 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഷമി മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു. അശ്വിന്‍ മൂന്നും ഉമേശ് രണ്ടും ഇഷാന്ത് ഒന്നും വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാദേശ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ മുഷ്ഫിഖു റഹ്മാന്‍ മാത്രമാണ് പിടിച്ചുനിന്നത്. ലിറ്റില്‍ ദാസ് 35ഉം മെഹ്ദി ഹസന്‍ 38ഉം മുഹമ്മദ് മിഥുന്‍ 18ഉം മുഹമ്മദുള്ള 15ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും ഇരട്ട അക്കം പോലും കടക്കാനായില്ല. ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കൈസ് (6) മുഹ്മിനുല്‍ ഹഖ് (7) താജുല്‍ ഇസ്ലാം (6) ഇബാദത്ത് ഹുസൈന്‍ (1) എന്നിങ്ങനെയാണ മറ്റ് താരങ്ങളുടെ സംഭാവന.

മൂന്നാം ദിവസം ഇന്ത്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. രണ്ടാം ഇന്നിംഗ്‌സ് സ്‌കോറായ ആറിന് 493 എന്ന നിലയില്‍ തന്നെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

330 പന്തില്‍ 28 ഫോറും എട്ട് സിക്സും സഹിതം 243 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ടെസ്റ്റ് പരമ്പരയില്‍ മായങ്ക് ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കരിയറില്‍ എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന മായങ്കിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.

ചേതേശ്വര്‍ പൂജാര, അജയ്ക്യ രഹാന, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. പൂജാര 72 പന്തില്‍ 54ലു രഹാന 172 പന്തില്‍ 86 റണ്‍സും സ്വന്തമാക്കി. 70 പന്തില്‍ 60 റണ്‍സുമായി ജഡേജ ബാറ്റിംഗ് തുടരുകയാണ്. 10 പന്തില്‍ മൂന്ന് സിക്സും ഒരു ബൗണ്ടറിയും അടക്കം 25 റണ്‍സുമായി ഉമേശ് യാദവാണ് ജഡേജയ്ക്ക് കൂട്ടായി ക്രീസില്‍.

അതെസമയം നായകന്‍ വിരാട് കോഹ്ലി പൂജ്യനായി മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ തന്നെ അബു ജയന്തിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു കോഹ്ലി. വൃദ്ധിമാന്‍ സാഹ (12), രോഹിത്ത് ശര്‍മ്മ (6) എന്നിവരാണ് തിളങ്ങാതെ പോയ മറ്റ് ബാറ്റ്സ്മാന്‍മാര്‍. ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീഴ്ത്തിയ അബൂ ജയന്താണ് ബൗളിംഗില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മെഹ്ദി ഹസനും ഹുസൈനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തീതുപ്പിയപ്പോള്‍ “കടുവകള്‍” ഒരു ദിവസം പോലും പിടിച്ചുനില്‍ക്കാതെ 150 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.