സൂര്യകുമാറിന്റെ അശ്വമേധ മികവിൽ റോയലായി ഇന്ത്യ, സെമിയിൽ ഇംഗ്ലീഷ് വെല്ലുവിളി

സെമിയിലേക്ക് പോകുമ്പോൾ ഒന്നാം സ്ഥാനക്കാരായിട്ട് പോണം, ഇതാണ് ഞങ്ങളുടെ ആഗ്രഹം എന്ന് പറഞ്ഞവരോട്, അതിനെന്താ മകളെ നിങ്ങളുടെ ആഗ്രഹം പോലെ എന്ന രീതിയിൽ എന്ന രീതിയിൽ കളിച്ച രോഹിത്തിനും ടീമിനും 71 റൺസിന്റെ തകർപ്പൻ ജയത്തോടെ സെമിയിലേക്ക് റോയൽ എൻട്രി. ആദ്യം ബാറ്റ് ചെയ്ത രോഹിതിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിൽ കളിച്ച സൂര്യകുമാറും രാഹുലും അതുപോലെ മികച്ച രീതിയിൽ പന്തെറിഞ്ഞ അശ്വിനും കൂട്ടുകാരും സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ ആഗ്രഹിച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കെ എല്‍ രാഹുലിന്റേയും സൂര്യകുമാര്‍ യാദവിന്റേയും അര്‍ധ ശതകമാണ് 20 ഓവറില്‍ ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. അവസാന 5 ഓവറില്‍ 79 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇതിൽ എടുത്ത് പറയേണ്ടത് സൂര്യകുമാറിന്റെ ബാറ്റിംഗ് തന്നെയാണ്.സൂര്യകുമാർ യാദവ് എന്ന താരത്തിന്റെ മികവിനെ ഇത്ര നാൾ കാണാതെ പോയത് എന്താണ് എന്ന് മാത്രമാണ് ബിസിസിഐ ചിന്തിക്കുന്നത്. അയാൾക്കും ബോളറും പിച്ചും സ്റ്റേഡിയവും ഒന്നും ഒരു പ്രശ്നവുമില്ല. ഇന്ന് സിംബാബ്‌വെ വക ഒരു ഓറഞ്ച് മോഡൽ അട്ടിമറി പ്രതീക്ഷിച്ചവരോട് സൂര്യ ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ പറഞ്ഞു കാണും- ഈ സൂര്യ കളിക്കുന്ന ടീം സൂര്യ ആഗ്രഹിക്കുന്ന സ്‌കോറിൽ എത്താതെ കളി നിർത്തില്ല, ബോളിങ് പിച്ചും ബാറ്റിംഗ് പിച്ചും ഒന്നും ഇല്ല ഏത് പിച്ചും സൂര്യക്ക് ഒരുപോലെ എന്ന രീതിയിലാണ് ആ ഇന്നിങ്സിൽ ഉടനീളം അയാൾ കളിച്ചത്. 61 റൺസ് നേടാൻ അയാൾക്ക് വേണ്ടി വന്നത് 25 പന്തുകൾ മാത്രമാണ്.

മറ്റ് താരങ്ങളിൽ രോഹിത്, പന്ത് എന്നിവർ നിരാശപെടുത്തിയപ്പോൾ അർദ്ധ സെഞ്ചുറി നേടിയ രാഹുൽ 25 റൺസുമായി കോഹ്ലി ഒകെ മാന്യമായ സംഭാവന നൽകി. എന്തായാലും ഇന്ത്യ ആഗ്രഹിച്ച സ്കോറിലെത്തിച്ചത് സൂര്യകുമാർ ഷോ ആണെന്ന് മാത്രം.

മറുപടിയിൽ തുടക്കം മുതൽ പതറിയ സിംബാവെ അച്ചടക്കമുള്ള ഇന്ത്യൻ ബോളിങ്ങിന് മുന്നിൽ വീണു. ഇടക്ക് തോൽവി ഭാരം ഒഴിവാക്കാൻ പൊരുതിയെങ്കിലും അത് പോരായിരുന്നു ജയിക്കാൻ. ഇന്ത്യക്കായി അശ്വിൻ മൂന്നും പാണ്ഡ്യ ഷമി എന്നിവർ രണ്ടും ഭുവി അർശ്ദീപ് എന്നിവർ ഓരോ വിക്കറ്റും നേടി . ആറാം വിക്കറ്റിൽ റാസ- റയാൻ സഖ്യം നടത്തിയ പോരാട്ടം ഒഴിച്ച് നിർത്തിയാൽ ഓർത്തിരിക്കാൻ ഒന്നും സിംബാവെക്ക് കിട്ടിയില്ല.