ഇരുന്നും കിടന്നും കമഴ്ന്നും എല്ലാം അടി, ആകാശത്തിന് കീഴിലെ ഏത് ബോളറും പിച്ചും സൂര്യക്ക് ഒരുപോലെ

സൂര്യകുമാർ യാദവ് എന്ന താരത്തിന്റെ മികവിനെ ഇത്ര നാൾ കാണാതെ പോയത് എന്താണ് എന്ന് മാത്രമാണ് ബിസിസിഐ ചിന്തിക്കുന്നത്. അയാൾക്കും ബോളറും പിച്ചും സ്റ്റേഡിയവും ഒന്നും ഒരു പ്രശ്നവുമില്ല. ഇന്ന് സിംബാബ്‌വെ വക ഒരു ഓറഞ്ച് മോഡൽ അട്ടിമറി പ്രതീക്ഷിച്ചവരോട് സൂര്യ ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ പറഞ്ഞു കാണും- ഈ സൂര്യ കളിക്കുന്ന ടീം സൂര്യ ആഗ്രഹിക്കുന്ന സ്‌കോറിൽ എത്താതെ കളി നിർത്തില്ല, ബോളിംഗ്  പിച്ചും ബാറ്റിംഗ് പിച്ചും ഒന്നും ഇല്ല ഏത് പിച്ചും സൂര്യക്ക് ഒരുപോലെ..

സിംബാബ്‌വെ – ഇന്ത്യ മത്സരം കാണാൻ എത്തിയ നീലകടൽ വിചാരിച്ചത് പോലെ ഇന്ത്യയുടെ തകർപ്പൻ ബാറ്റിംഗ് വിരുന്ന് തന്നെ അവർക്ക് ആസ്വദിക്കാനായി. ഇന്ത്യയുടെ എന്നതിന് പകരം സൂര്യ എന്ന് പറഞ്ഞാലും അതിന് ഭംഗി കുറയില്ല. സിംബാബ്‌വെ സമ്മർദ്ദം മുറുക്കി വന്ന സമയത്താണ് സൂര്യ ക്രീസിലെത്തുന്നത്. പതിവ് പോലെ തന്നെ ആ മുഖത്ത് പേടിയുടെ ലക്ഷണം ഇല്ലായിരുന്നു. കൂട്ടാളികൾ മാറി മാറി വന്നപ്പോഴും അയാൾ പറഞ്ഞത് ഇങ്ങനെ ആയിരിക്കും- അപ്പുറത്ത് ആരെങ്കിലും നിൽക്ക്, കളിക്കുന്നത് ഞാൻ കളിച്ചോളാം.

15 ഓവറുകൾ വരെ സിംബാബ്‌വെയുടെ കൈയിൽ ഇരുന്ന കളി ഇന്ത്യയുടെ തോൽവിക്ക് കാരണമാകുമോ എന്ന് വിചാരിച്ചവർക്ക് മുന്നിൽ പിന്നെ ഞാൻ എന്തിനാണ് ലോക ഒന്നാം നമ്പർ സ്ഥാനത്ത് നിൽക്കുന്നത് എന്ന ഭാവത്തിൽ സൂര്യ ക്രീസിൽ ഉറച്ചപ്പോൾ സ്കോർ ബോർഡ് കുതിച്ചു. അത് വരെ ആട്ടവും പാട്ടുമായി നിന്ന സിംബാബ്‌വെ ആരാധകർ അയാൾ അടി തുടങ്ങിയപ്പോൾ തന്നെ അപകടം മണത്തു. എവിടെയാണോ ബാക്കി താരങ്ങൾ ബുദ്ധിമുട്ടിയതെന്ന് തോന്നിക്കും വിധം അത്ര അനായാസമായിരുന്നു സൂര്യയുടെ ബാറ്റിംഗ്.

കളിച്ച ഷോട്ടുകൾ എല്ലാം ഒന്നിനൊന്ന് മനോഹരം. ഏത് ഷോട്ടിനാണ് കൂടുതൽ ഭംഗി എന്ന ചോദ്യം ചോദിച്ചാൽ ഹൈലൈറ്റ്സ് കണ്ട് മാർക്ക് ഇടേണ്ടി വരും. ഒരു കാഴ്ചയിൽ തന്നെ- this man has no limit എന്ന് തോന്നുന്ന രീതിയിൽ ഉള്ള മനോഹാരിത കാണിക്കുന്ന ആ വശ്യ സുന്ദര ബാറ്റിംഗിന്റെ മനോഹാരിതയിൽ പിറന്ന ഓരോ റണ്ണും ആരാധകർ ആസ്വദിച്ചു.

എന്തായാലും ടൂർണമെന്റിൽ ഇതുവരെ സൂര്യകുമാർ- കോഹ്ലി സഖ്യത്തിന്റെ ചിറകിൽ കുതിച്ച ഇന്ത്യ ഇനി സ്വപ്നം കാണുന്നതും മറ്റുള്ളവർ അവരോടൊപ്പം കളിക്കണം എന്നായിരിക്കും. ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാൾ ഉണ്ടാകും രക്ഷകനായി വീരനായകനായി അവസാനം വരെ… അയാൾ സ്കൈ