ഇംഗ്‌ളണ്ടിന് പിന്നാലെ ഓസ്‌ട്രേലിയയോടും ഇന്ത്യ തോറ്റു ; വനിതാലോകകപ്പില്‍ കാര്യം ഏറെക്കുറെ തീരുമാനമായി

ഇംഗ്‌ളണ്ടിന് പിന്നാലെ ഓസ്‌ട്രേലിയയോടും തോല്‍വി വഴങ്ങിയതോടെ വനിതാലോകകപ്പില്‍ ഇന്ത്യയുടെ കാര്യം ഏറെക്കുറെ തീരുമാനമായി. ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ ഓസീസ് പരാജയപ്പെടുത്തിയത്. ഓക്‌ലന്റില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗിന്റെയും അലീസാ ഹീലിയുടെയും അര്‍ദ്ധ സെഞ്ച്വറികളായിരുന്നു ഇന്ത്യന്‍ ടീമിന് വിനയായത്. വാലറ്റത്ത് മൂണി 30 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നടത്തി. ഇനി മൂന്ന് മത്സരം മാത്രമാണ് ഇന്ത്യയ്ക്ക്് ബാക്കിയുള്ളത്.

വനിതാലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗിന്റെ റെക്കോഡ് നേടിയ ഓസ്‌ട്രേലിയ സെമിയില്‍ എത്തുന്ന ആദ്യ ടീമുമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ എടുത്ത 277 റണ്‍സ് ഓസ്‌ട്രേലിയ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കേ മറികടന്നു. ഇന്ത്യയ്ക്കായി യാസ്തികയും മിതാലിരാജും ഹര്‍മ്മന്‍പ്രീത് കൗറും അര്‍ദ്ധശതകം കുറിച്ചു. ഇനി രണ്ടു മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള ഇന്ത്യ പട്ടികയില്‍ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്. ഓസ്‌ട്രേലിയന്‍ നായിക മെഗ് ലാന്നിംഗിന്റെ ഉജ്വല ബാറ്റിംഗായിരുന്നു ഓസ്‌ട്രേലിയയ്ക്ക് കരുത്തായത്. 107 പന്തുകള്‍ നേരിട്ടതാരം 13 ബൗണ്ടറികളും അടിച്ചുകൂട്ടി.

ഓപ്പണര്‍മാരായ റേച്ചല്‍ ഹെയ്ന്‍സും അലീസാ ഹീലിയും ചേര്‍ന്ന ഓസീസിന് മികച്ച തുടക്കം നല്‍കി. ഹെയ്‌നസ് 53 പന്തില്‍ 43 റണ്‍സ് എടുത്തപ്പോള്‍ ഹീലി 65 പന്തില്‍ 72 റണ്‍സ് എടുത്തു. ഒമ്പത് ബൗണ്ടറികളാണ് ഹീലീ പറത്തിയത്. പിന്നാലെ വന്ന എലീസാ പെറി 28 റണ്‍സ് എടുത്തപ്പോള്‍ ബേത്ത് മൂണി 30 റണ്‍സ് എടുത്തു. ഇതുവരെ ടൂര്‍ണമെന്റില്‍ തിളങ്ങാതെ പോയ നായിക മിതാലി രാജിന്റെ 68 റണ്‍സായിരുന്നു ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോര്‍. 96 പന്തുകളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും താരം പറത്തി.

ഹര്‍മ്മന്‍പ്രീത് കൗര്‍ 47 പന്തുകളില്‍ 57 റണ്‍സാണ് നേടിയത്. ആറ് ബൗണ്ടറികള്‍ പറത്തി. ഓപ്പണിംഗില്‍ സ്മൃതി മന്ദനയ്ക്കും ഷഫാലി വര്‍മ്മയ്ക്കും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. മന്ദന 10 റണ്‍സ് എടുത്തപ്പോള്‍ ഷഫാലിയുടെ സമ്പാദ്യം 12 റണ്‍സായിരുന്നു. വാലറ്റത്ത് പൂജാ വസ്ത്രാകര്‍ 28 പന്തില്‍ 34 റണ്‍സ് അടിച്ചു. ഒരു ബൗണ്ടറിയും രണ്ടു സിക്‌സുമാണ് പറത്തിയത്. ഓസ്‌ട്രേലിയന്‍ ബൗളര്‍ ഡാര്‍സി ബ്രൗണ്‍ എട്ട് ഓവറില്‍ 30 റണ്‍സ് കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തില്‍ അലാനാ കിംഗ് രണ്ടു വിക്കറ്റും എടുത്തു.