കിവികളെ വെള്ളയടിച്ച് ഇന്ത്യ; ഏകദിന റാങ്കിംഗില്‍ തലപ്പത്ത്, ഇതൊരു മുന്നറിയിപ്പ്

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവരി ഇന്ത്യ. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ കുറിച്ച 386 വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 41.2 ഓവറില്‍ 295 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍: ഇന്ത്യ – ഒമ്പത് വിക്കറ്റിന് 385. ന്യൂസിലന്‍ഡ് -41.2 ഓവറില്‍ 295.

കിവീസിനായ ഡെവോണ്‍ കോണ്‍വേ സെഞ്ച്വറി നേടി. 100 പന്തില്‍ എട്ട് സിക്‌സും 12 ഫോറുമടക്കം താരം 138 റണ്‍സെടുത്തു. ഹെന്റി നിക്കോള്‍സ് 40 പന്തില്‍ 42 റണ്‍സും ഡാരില്‍ മിച്ചല്‍ 31 പന്തില്‍ 24 റണ്‍സും എടുത്തു.

നായകന്‍ ടോം ലഥാമിനെ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (ഏഴു പന്തില്‍ അഞ്ച്), മൈക്കല്‍ ബ്രേസ് വെല്‍ (22 പന്തില്‍ 26), ഫെര്‍ഗൂസന്‍ (12 പന്തില്‍ ഏഴ്), ജേക്കബ് ഡഫി (പൂജ്യം), മിച്ചല്‍ സാന്റ്‌നര്‍ (29 പന്തില്‍ 34) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യക്കായി ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. യുസ്വേന്ദ്ര ചഹല്‍ രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 385 റണ്‍സെടുത്തത്.

സെഞ്ചറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (85 പന്തില്‍ 101)യുടെയും, ശുഭ്മന്‍ ഗില്ലി(78 പന്തില്‍ 112)ന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

83 പന്തുകളില്‍നിന്നാണ് രോഹിത് ഏകദിന കരിയറിലെ 30ാം സെഞ്ചറി നേട്ടം സ്വന്തമാക്കിയത്. ഒന്‍പതു ഫോറുകളുടെയും ആറ് സിക്‌സറുകളുടെയും അകമ്പടിയിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്. ഗില്‍ 72 പന്തുകളില്‍നിന്ന് സെഞ്ചറിയിലെത്തി. 13 ഫോറും, നാല് സിക്‌സുമാണ് ഗില്‍ അടിച്ചു കൂട്ടിയത്. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. 212 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത്-ഗില്‍ സഖ്യം തീര്‍ത്തത്.

ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ അര്‍ദ്ധ സെഞ്ച്വറി നേടി. 38 ബോളുകള്‍ നേരിട്ട ഹാര്‍ദ്ദിക് മൂന്ന് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടില്‍ 54 റണ്‍സെടുത്തു. വിരാട് കോഹ്‌ലി 27 ബോളില്‍ 36, ഇഷാന്‍ കിഷന്‍ 24 ബോളില്‍ 17, സൂര്യകുമാര്‍ യാദവ് 9 ബോളില്‍ 14, വാഷിംഗ്ടണ്‍ സുന്ദര്‍ 14 ബോളില്‍ 9, ശര്‍ദുല്‍ താക്കൂര്‍ 17 ബോളില്‍ 25 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

 കിവീസിനായി ബ്ലെയര്‍ ടിക്‌നര്‍, ജേക്കബ് ഡഫി എന്നിവര്‍ മൂന്ന് വിക്കറ്റു വീതം വീഴ്ത്തി. മൈക്കല്‍ ബ്രേസ്വെല്‍ ഒരു വിക്കറ്റും വീഴ്ത്തി.

പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ ജയത്തോടെ ലോക ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഒന്നിലെത്തിയത്. ഈ നേട്ടം ഏകദിന ലോകകപ്പ് അടുത്തിരിക്കെ എതിരാളികള്‍ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.