കോഹ്‌ലിയുടെ വഴി മരാദ്യ കെട്ടത്, വാക്കുകള്‍ അതിരു വിടുന്നു; നാവടക്കുന്നതാണ് നല്ലതെന്ന് ഇംഗ്ലീഷ് മുന്‍ താരം

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ തമ്മിലെ വാക്‌പോര് ക്രിക്കറ്റ് ലോകത്തെയാകെ ചൂടുപിടിപ്പിച്ചിരുന്നു. ഇന്ത്യന്‍ കളിക്കാരെ പ്രകോപിപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം അവര്‍ക്കു തന്നെ വിനയാകുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ പ്രകോപനം ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ വീറ് കൂട്ടുകയാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രജയത്തില്‍ മത്സരം കലാശിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ അസ്വസ്ഥതയുടെ ആഴമേറി. അതവരുടെ മുന്‍ താരങ്ങളുടെ വാക്കുകളിലും പ്രകടമാകുന്നു. വാക്‌പോര് അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഉപദേശവുമായെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഓപ്പണര്‍ നിക്ക് കോംപ്ടണ്‍. വിരാട് കോഹ്ലിയുടെ പെരുമാറ്റം അതിരു വിട്ടതാണെന്ന് കോംപ്ടണ്‍ തുറന്നടിക്കുന്നു.

ജയിംസ് ആന്‍ഡേഴ്‌സണ്‍ തനിക്ക് തോന്നിയതു ചെയ്‌തെന്നു സമ്മതിക്കുന്നു. കോഹ്ലി മാത്രമാണെന്ന് ഞാന്‍ പറയില്ല. പക്ഷേ, കോഹ്ലിയുടെ വാക്കുകള്‍ അതിരു വിട്ടതായി പോയി. ആന്‍ഡേഴ്‌സണ്‍ തന്റേതായ വഴിയില്‍ കാര്യങ്ങള്‍ ചെയ്യും. എന്നാല്‍ കോഹ്ലിയുടെ വഴി മരാദ്യ കെട്ടതാണ്. കോഹ്ലിയുടെ പക്കല്‍ നിന്ദാവചങ്ങള്‍ ഏറെയുണ്ട്. അതാണ് അയാള്‍ ഉപയോഗിക്കുന്നത്- കോംപ്ടണ്‍ പറഞ്ഞു.

കോഹ്ലി ഇന്ത്യയുടെ നായകനാണ്. ഒരുപാടുപേര്‍ അയാളെ വീക്ഷിക്കുന്നുണ്ട്. അതിനാല്‍ കോഹ്ലി വാക്കുകള്‍ മയപ്പെടുത്തണം. ഇംഗ്ലണ്ടിന് തീര്‍ച്ചയായും ഇന്ത്യന്‍ കളിക്കാര്‍ മറുപടി നല്‍കണം. അത് ആക്രമണോത്സുകമായി കൂടാ എന്നൊന്നും ഞാന്‍ പറയില്ല. ആക്രമണോത്സുകത കാട്ടാന്‍ വ്യത്യസ്തമായ വഴികളുണ്ട്. കോഹ്ലിക്ക് അല്‍പ്പം ബുദ്ധിപൂര്‍വ്വം അതു ചെയ്യാനാകും. രവീന്ദ്ര ജഡേജ അതിന് ഉദാഹരണമാണ്. ചില സമയത്ത് ഒന്നും പറയാതെ സെഞ്ച്വറിയിലൂടെ മറുപടി നല്‍കുന്നതാണ് ഏറ്റവു നല്ല വഴിയെന്നും കോംപ്ടണ്‍ പറഞ്ഞു.