'ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല, എനിക്ക് ഒരു ഐഡിയയും ഇല്ല'; റാഞ്ചിയില്‍ സ്റ്റോക്‌സിന് ഞെട്ടല്‍

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് റാഞ്ചിയില്‍ ആരംഭിക്കും. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് മുന്നിലുള്ള ഇന്ത്യ നാലാം മത്സരം ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇറങ്ങുക. അതേ സമയം നാലാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനുറച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക. എന്നാല്‍ നാലാം ടെസ്റ്റിനുള്ള റാഞ്ചി പിച്ച് പോലെ ഒരു പിച്ച് താന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു.

ഇതുപോലൊരു പിച്ച് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. എനിക്ക് ഒരു ഐഡിയയും ലഭിച്ചിട്ടില്ല, അതിനാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഡ്രസിംഗ് റൂമില്‍ നിന്ന് നോക്കിയാല്‍ പിച്ച് പച്ചയും പുല്ലും നിറഞ്ഞതായി കാണപ്പെടുന്നു. എന്നാല്‍ പിച്ചിന് അടുത്ത് പോയാല്‍ അങ്ങനെയല്ല: വളരെ ഇരുണ്ടതും തകര്‍ന്നതും ആയ പിച്ചാണ്. ഒപ്പം കുറച്ച് വിള്ളലുകളും ഉണ്ട്- സ്റ്റോക്‌സ് പറഞ്ഞു.

നാലാം ടെസ്റ്റില്‍ സ്പിന്‍ പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. പിച്ചില്‍ നിരവധി വിള്ളലുകളുണ്ട്. ഇത് ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയും കെഎല്‍ രാഹുലും ഇന്ന് കളിക്കില്ല.

ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. മാര്‍ക്ക് വുഡിന് പകരം ഒലി റോബിന്‍സനെ കളിപ്പിക്കും. ഷൊയ്ബ് ബഷീറും ഇംഗ്ലണ്ടിന്റെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തി.