IND vs ENG: ബുംറയെ കളിപ്പിക്കുന്നില്ലെങ്കിൽ വേണ്ട, പകരം അവനെ കളിപ്പിക്കൂ, കളി മാറുന്നത് കാണാം; യുവതാരത്തിനായി വാദിച്ച് അജിങ്ക്യ രഹാനെ

ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയാൽ, മാഞ്ചസ്റ്റർ ടെസ്റ്റിൽ അർഷ്ദീപ് സിംഗിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് അജിങ്ക്യ രഹാനെ. അർഷ്ദീപ് ഇതുവരെ ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിൽ മുമ്പ് റെഡ്-ബോൾ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2023 ൽ കൗണ്ടി ക്രിക്കറ്റിൽ കെന്റിനെ പ്രതിനിധീകരിച്ച ഇടംകൈയ്യൻ പേസർ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

അഞ്ചാം ടെസ്റ്റിനായി ബുംറയെ തയ്യാറാക്കുന്നതിനായി നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയേക്കാമെന്ന അഭ്യൂഹങ്ങളുണ്ട്. സീമിനും സ്വിംഗിനും അനുകൂലമായ പിച്ചുകൾക്ക് അർഷ്ദീപിന്റെ ഇടംകൈയ്യൻ ആംഗിളും രണ്ട് ദിശകളിലേക്കും പന്ത് ചലിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തെ അനുയോജ്യനാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ബുംറ കളിക്കുന്നില്ലെങ്കിൽ, അർഷ്ദീപിനെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇംഗ്ലണ്ടിൽ, പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യാൻ കഴിയുന്ന ഒരു ഇടംകൈയ്യൻ സീമർ ആവശ്യമാണ്. കൂടാതെ, അദ്ദേഹത്തിന്റെ വ്യത്യസ്ത ആംഗിൾ ബാറ്റർമാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. അതിനാൽ, ബുംറ കളിക്കുന്നില്ലെങ്കിൽ, അടുത്ത മത്സരത്തിൽ അർഷ്ദീപിനെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത്,” രഹാനെ പറഞ്ഞു.

അതേസമയം, മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ബുംറയെ ഇന്ത്യ പ്ലെയിങ് ഇലവനിൽ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ബുംറയെ കളിക്കാൻ അനുവദിക്കണമെന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം നിരവധി അഭ്യർത്ഥനകൾ ഉയർന്ന് സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നീക്കം.

Read more

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഇന്ത്യാ പര്യടനത്തിൽ ജസ്പ്രീത് ബുംറ മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിക്കൂ എന്ന് ഇന്ത്യയും ബിസിസിഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. ലോർഡ്‌സിൽ ഇന്ത്യ തോറ്റ ദിവസം തന്നെ, വരാനിരിക്കുന്ന ടെസ്റ്റുകളിലും ബുംറയെ ഉൾപ്പെടുത്തണമെന്ന് ആവശ്യം ശക്തമായിരുന്നു.