IND VS ENG: ഇന്ത്യ എ ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീർ ഇല്ല, പകരം എത്തുന്നത് പരിചയസമ്പന്നൻ; പണി കിട്ടിയത് ആ താരത്തിന്

ഐപിഎൽ 2025 ഇന്ന് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ലീഗിന്റെ ആവേശത്തിനിടെ തന്നെ, ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ മത്സരങ്ങൾക്കുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമിൽ ധാരാളം യുവതാരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ആദ്യത്തേ മത്സരം മെയ് 30 നും രണ്ടാമത്തേത് ജൂൺ 6 നും നടക്കും.

ഇപ്പോൾ, പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ എയുടെ മുഖ്യ പരിശീലകനായി ഹൃഷികേശ് കനിത്കർ എത്തുമെന്ന് പറയപ്പെടുന്നു. ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകളും 34 ഏകദിനങ്ങളും ആളാണ് ഹൃഷികേശ് കനിത്കർ, മികച്ച പരിശീലന പരിചയവുമുണ്ട്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം സ്വർണ്ണ മെഡൽ നേടിയപ്പോൾ ഹൃഷികേശ് കനിത്കർ പരിശീലകനായിരുന്നു. 2011 ൽ കൊച്ചി ടസ്കേഴ്സ് കേരളയുടെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം നിയമിതനായി, പക്ഷേ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ജോലി ഉപേക്ഷിച്ചു. ഗോവ, തമിഴ്നാട് സംസ്ഥാന ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചു.

ഇടംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനായും മികച്ച ഓഫ് സ്പിന്നറുമായിരുന്നു ഹൃഷികേശ് കനിത്കർ. 1998 ലെ ഇൻഡിപെൻഡൻസ് കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ നേടിയ പ്രശസ്തമായ മാച്ച് വിന്നിംഗ് ബൗണ്ടറിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ പ്രധാന ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനാണ് സാധ്യത. ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് മത്സരങ്ങൾക്ക് ശേഷം, ഇന്ത്യ എ സീനിയർ ഇന്ത്യൻ ടീമിനെതിരെ അവസാന മത്സരം കളിക്കും.

അതേസമയം ഇന്നലെ പ്രഖ്യാപിച്ച ടീമിൽ ഓസ്‌ട്രേലിയൻ പരമ്പരയുടെ ഭാഗമായ ചില താരങ്ങൾ ഇടം പിടിച്ചു. യശസ്വി ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ്, ഹർഷിത് റാണ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ എന്നിവരാണ് എ ടീമിൽ ഇടം നേടിയ താരങ്ങൾ. മികച്ച ഫോമിലായിരുന്ന ശ്രേയസ് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് അവസരം കിട്ടിയില്ല. മലയാളി താരം ദേവ്ദത്ത് പടിക്കലിനും സ്ഥാനം കിട്ടിയില്ല.