IND vs ENG: '100 ടെസ്റ്റ് കളിച്ച പുജാരയ്ക്ക് കിട്ടാത്ത ആനുകൂല്യം അവനെന്തിന് നല്‍കുന്നു'; ചോദ്യം ചെയ്ത് കുംബ്ലെ

സീനിയര്‍ താരങ്ങള്‍ക്ക് നല്‍കാത്ത ആനുകൂല്യം യുവതാരം ശുഭ്മാന്‍ ഗില്ലിന് ടീം മാനേജ്‌മെന്റ് നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ നായകന്‍ അനില്‍ കുംബ്ലെ. സമീപകാലത്തെ താരത്തിന്റെ മോശം ഫോം ചൂണ്ടിക്കാട്ടിയാണ് കുംബ്ലെയുടെ വിമര്‍ശനം. സീനിയര്‍ താരവും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പൂജാരയെ തഴഞ്ഞാണ് ഇന്ത്യ മൂന്നാം നമ്പരില്‍ ഗില്ലിന് പരാജയമായിട്ടും തുടരെ തുടരെ അവസരം നല്‍കുന്നത്.

നൂറിലേറെ ടെസ്റ്റുകളിച്ച പുജാരയ്ക്ക് ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ശുഭ്മാന്‍ ഗില്ലിനു ലഭിക്കുന്നത്. മൂന്നാം നമ്പരില്‍ കോഹ്‌ലിക്ക് പകരം ഇറക്കാമായിരുന്ന താരമാണ് പുജാര. കഴിഞ്ഞ ജൂണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ കളിച്ചതിനുശേഷം പുജാരയെ അവഗണിക്കുകയാണ്. ടീമില്‍ ഓപ്പണറായി കളിച്ചിരുന്ന ഗില്ലിനെ കഴിഞ്ഞ മത്സരത്തില്‍ മൂന്നാമനായി ഇറക്കി. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല.

രണ്ടാം ടെസ്റ്റില്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ മാനസികമായി തയാറെടുക്കുന്നതോടൊപ്പം ബാറ്റിംഗ്് ടെക്‌നിക്കുകളിലും ഗില്‍ മാറ്റം വരുത്തേണ്ടതുണ്ട്. സ്പിന്നിനെ നേടിരാന്‍ കൃത്യമായ പദ്ധതികള്‍ മനസ്സിലുണ്ടാവണം. ഇക്കാര്യത്തില്‍ കോച്ചിന്റെ ഉപദേശം സ്വീകരിക്കാന്‍ ഗില്‍ തയാറാകണം- കുംബ്ലെ പറഞ്ഞു.

സാധാരണ ഗതിയില്‍ സ്പിന്‍ ബോളിംഗിനെ മികച്ച രീതിയില്‍ നേരിടുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇപ്പോള്‍ പരാജയപ്പെടുകയാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു കഴിയും. ഫുട്വര്‍ക്കിലുള്‍പ്പെടെ ബാറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ- കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവച്ചത്. 23, 0 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍. കഴിഞ്ഞ 11 ഇന്നിംഗ്‌സുകള്‍ക്കിടെ 36 റണ്‍സാണ് ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍.