ഒറ്റയാനായി സാം കറെന്‍, തളച്ച് നടരാജന്‍; ഇവര്‍ക്കും മേലെ മറ്റ് രണ്ട് സൂപ്പര്‍ ഹീറോകള്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 7 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. സാം കറെന്‍ ഒറ്റയാനായി നിന്ന് ഇന്ത്യയെ അവസാന നിമിഷം വരെ വിറപ്പിച്ചെങ്കിലും അവസാന നിമിഷം ടി.നടരാജന്‍ ആ കരുത്തിനെ മെരുക്കി. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ട്ടത്തില്‍ 322 റണ്‍സ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

ഒറ്റയാള്‍ പോരാട്ടം നടത്തിയ സാം കറെനെയും അവസാന ഓവര്‍ എറിഞ്ഞു നിര്‍ത്തിയ നടരാജനെയും പുകഴ്ത്തുമ്പോള്‍ സൈലന്റ് ഹീറോസായി നില്‍ക്കുന്ന രണ്ട് താരങ്ങളുണ്ട്, ഭുവനേശ്വര്‍ കുമാറും ശര്‍ദുല്‍ താക്കൂറും. മത്സരത്തില്‍ ഏറെ നിര്‍ണായകമായ ഏഴ് വിക്കറ്റുകള്‍ പിഴുതത് ഇവരുടെ മാന്ത്രിക ബോളുകളായിരുന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇവര്‍ക്കായി.

Image

ഓപ്പണര്‍മാരെ മടക്കി ഇംഗ്ലണ്ടിനെ ഭുവി തകര്‍ത്ത് തുടങ്ങിയിടത്തു നിന്ന് മദ്ധ്യനിരയെ മെരുക്കി താക്കൂര്‍ പൊളിച്ചടുക്കി. ഇരുവരും വീഴ്ത്തിയവരെല്ലാം ശക്തര്‍. താക്കൂര്‍ 10 ഓവറില്‍ 67 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവി 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.

Image

മൂന്നാം മത്സരത്തിലെ നാല് വിക്കറ്റ് നേട്ടമടക്കം പരമ്പരയില്‍ 7 വിക്കറ്റുകള്‍ താക്കൂര്‍ നേടിയിരുന്നു. മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഭുവനേശ്വര്‍ 6 വിക്കറ്റുകള്‍ നേടി. താക്കൂറാണ് പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍. എന്നിട്ടും ഷാര്‍ദുല്‍ താക്കൂറിന് മാന്‍ ഓഫ് ദി മാച്ച് നല്‍കാതിരുന്നതും ഭുവിയ്ക്ക് മാന്‍ ഓഫ് ദി സിരീസ് നല്‍കാതിരുന്നതും അത്ഭുതപ്പെടുത്തുന്നതാണ്.