ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ്; സച്ചിന്റെ റെക്കോഡ് തകര്‍ത്ത് ജോ റൂട്ട്

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡിലാണ് റൂട്ട് സച്ചിനെ മറികടന്നത്.

മത്സരം ആരംഭിക്കുന്നതിന് മുമ്പ്, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നേട്ടം മറികടക്കാന്‍ റൂട്ടിന് വെറും പത്ത് റണ്‍സ് മാത്രം മതിയായിരുന്നു. 21-ാം ഓവറിലെ നാലാം പന്തില്‍ അക്സര്‍ പട്ടേലിനെ ബൗണ്ടറി പായിച്ച് റൂട്ട് ഈ നാഴികക്കല്ല് കടന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടിക..

ജോ റൂട്ട് – 2555
സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 2535
സുനില്‍ ഗവാസ്‌കര്‍ – 2483
അലൈസ്റ്റര്‍ കുക്ക് – 2431
വിരാട് കോഹ്ലി – 1991
രാഹുല്‍ ദ്രാവിഡ് – 1950

ഒന്നാം ഇന്നിംഗ്‌സില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഇതിനോടകം അഞ്ച് വിക്കറ്റ് നഷ്ടമായി. ബെന്‍ ഡക്കറ്റ് 35, സാക്ക് ക്രാളി 20, ഓലി പോപ് 1, ജോ റൂട്ട് 29, ജോണി ബെയര്‍സ്‌റ്റോ 37 എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.