സെഞ്ച്വറി നേടി ഖവാജ, തല്ലി നിര്‍ത്തി ഗ്രീന്‍; ഒന്നാം ദിനം ഓസീസ് വിളയാട്ടം

ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടി ഉസ്മാന്‍ ഖവാജയും അര്‍ദ്ധ സെഞ്ച്വറിക്കരികെ കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.

251 ബോളുകള്‍ നേരിട്ട് ഖവാജ 15 ഫോറുകളുടെ അകമ്പടിയോടെ 104* റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. ഏകദിന ശൈലിയില്‍ ബാറ്റുവീശി ഗ്രീന്‍ 64 ബോളില്‍ 8 ഫോറിന്റെ അകമ്പടിയില്‍ 49* റണ്‍സും എടുത്തിട്ടുണ്ട്.

ട്രാവിസ് ഹെഡ് 32, മാര്‍ണസ് ലബുഷെയ്ന്‍ 3. സ്റ്റീവ് സ്മിത്ത് 38, പീറ്റര്‍ ഹാന്‍സ്‌കോംപ് 17 എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിനും ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച പേസ് ബോളര്‍ മുഹമ്മദ് ഷമി തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയത്.