ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്; സൂപ്പര്‍ താരം ഓസീസ് ടീമിനൊപ്പം ചേര്‍ന്നു, ഡല്‍ഹിയില്‍ നാശം വിതച്ചേക്കും!

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്ന സാദ്ധ്യത തള്ളാതെ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. എന്നാല്‍ കൈവിരലിനേറ്റ പരിക്ക് സുഖം പ്രാപിച്ചു വരുന്നതിനാല്‍ ഉറപ്പില്ലെന്നും എന്നാല്‍ ടീമില്‍ ഇടംപിടിക്കാന്‍ ആവുന്നതെല്ലാം താന്‍ ചെയ്യുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം ബോളിംഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് ഇടത് വിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ഓസ്ട്രേലിയയുടെ കഴിഞ്ഞ രണ്ട് ടെസ്റ്റുകള്‍ സ്റ്റാര്‍ക്കിന് നഷ്ടമായി. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇടംകൈയ്യന്‍ സീമറെ നഷ്ടമായത് സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്.

Starc bowls in the centre of the Delhi stadium // cricket.com.au

പരിക്കിനെ തുടര്‍ന്ന് 33 കാരനായ സ്റ്റാര്‍ക്ക് ടീമിനൊപ്പം ഇന്ത്യയിലേക്ക് വന്നിരുന്നില്ല. സുഖം പ്രാപിക്കാന്‍ താരം സിഡ്നിയില്‍ തന്നെ തങ്ങുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി 11ന് ഇന്ത്യയിലെത്തിയ സ്റ്റാര്‍ക്ക് രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഫെബ്രുവരി 14ന് ഡല്‍ഹിയില്‍ ടീമിനൊപ്പം ചേര്‍ന്നു.

പരമ്പര സാധ്യത നിലനിര്‍ത്താന്‍ രണ്ടാം ടെസ്റ്റ് ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഒരു ടെസ്റ്റ് മാത്രമാണ് അവര്‍ വിജയിച്ചത്. മറുവശത്ത്, ഇന്ത്യ തങ്ങളുടെ വിജയത്തിന്റെ കുതിപ്പ് തുടരാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം നേടുന്നതിനുമാണ് ശ്രമിക്കുന്നത്. ഡബ്ല്യുടിസി ഫൈനലിലേക്കുള്ള യോഗ്യത ഉറപ്പാക്കാന്‍ ഇന്ത്യക്ക് പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ജയിക്കേണ്ടതുണ്ട്.