രാഹുല്‍ അയോഗ്യന്‍, 'നോ' പറഞ്ഞ് സെലക്ടര്‍മാര്‍; ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അവന്‍ അരങ്ങത്തേക്ക്!

വരാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മികച്ച പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതില്‍ രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും കടുത്ത പ്രതിസന്ധിയിലാണ്. ബാറ്റിംഗ്, ബൗളിംഗ് കൂട്ടുകെട്ടിന് പുറമെ വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തിലും ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഋഷഭ് പന്ത് പരിക്കേറ്റ് പുറത്താണ്. കെഎല്‍ രാഹുല്‍ ഇതുവരെ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കാത്തിട്ടില്ല. ഈ സാഹചര്യത്തില്‍ കെഎസ് ഭരതിന് ടെസ്റ്റില്‍ അരങ്ങേറ്റത്തിന് അവസരം ഒരുങ്ങിയിരിക്കുകയാണ്.

ഒന്നര വര്‍ഷത്തിലേറെയായി കെഎസ് ഭാരത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. തന്റെ അവസരത്തിനായി ക്ഷമയോടെ ബെഞ്ചില്‍ കാത്തിരിക്കുന്ന താരത്തിന് ഇപ്പോള്‍ അവസരം വന്നു ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി പരിക്കുകളുണ്ടായിരുന്ന കെഎല്‍ രാഹുലിനെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ വിക്കറ്റ് കാക്കാന്‍ ഇന്ത്യ നിയോഗിക്കില്ല.

‘കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കെഎല്ലിന് നിരവധി പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. ടെസ്റ്റില്‍ വിക്കറ്റ് സൂക്ഷിക്കുന്നതില്‍ അവന്‍ അനുയോജ്യനല്ല. ടെസ്റ്റിന് സ്‌പെഷ്യലിസ്റ്റ് കീപ്പര്‍മാര്‍ ആവശ്യമാണ്. ഭാരതിലും ഇഷാനിലും രണ്ടുപേരാണ് ടീമിലുള്ളത്. ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ടീം മാനേജ്മെന്റാണ്’ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കെഎല്‍ രാഹുലിനോട് ടീം മാനേജ്മെന്റ് ‘നോ’ പറഞ്ഞതോടെ ഭരതും കിഷനും തമ്മില്‍ കടുത്ത മത്സരമാണ്. ഒന്നരവര്‍ഷത്തോളം സ്‌ക്രീനിന് പിന്നിലെ കാത്തിരിപ്പിന് ശേഷം കീപ്പറുടെ സ്ഥാനം പിടിക്കലില്‍ കെഎസ് ഭരത് മുന്നിലെത്തിയതില്‍ അതിശയിക്കാനില്ല.