ഓസീസിനെതിരായ ഒന്നാം ടെസ്റ്റ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം പുറത്ത്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റില്‍ നിന്ന് ശ്രേയസ് അയ്യര്‍ പുറത്തായി. പുറത്തിനേറ്റ പരിക്ക് പൂര്‍ണ്ണമായി സുഖമാകാത്തതിനാലാണ് താരത്തിന്റെ പിന്മാറ്റം. എന്നിരുന്നാലും രണ്ടാം ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

‘അദ്ദേഹത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതുപോലെ ഭേദമായിട്ടില്ല. വീണ്ടും കളിക്കാന്‍ അദ്ദേഹത്തിന് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണം. ആദ്യ ടെസ്റ്റിന് അദ്ദേഹം തീര്‍ച്ചയായും ലഭ്യമാകില്ല. രണ്ടാം ടെസ്റ്റിനുള്ള അദ്ദേഹത്തിന്റെ ലഭ്യത അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും’ ഇന്ത്യന്‍ ബോര്‍ഡിലെ ഒരു വൃത്തം അറിയിച്ചു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 9ന് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ആരംഭിക്കുക. ശ്രേയസ് പുറത്തായ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവ് നാഗ്പൂര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര എന്നതിനാല്‍ ഇന്ത്യയ്ക്കിത് ഏറെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത് എന്നതിനാല്‍ ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യയ്ക്ക് ഓസീസിനെ കീഴടക്കിയേ തീരൂ. അതിനാല്‍ തന്നെ ടീമിനെ ശക്തിപ്പെടുത്താന്‍ സ്‌പെഷ്യല്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ് ബിസിസിഐ.

അഞ്ചു ദിവസം നീളുന്ന പ്രത്യേക പരിശീലന സെഷന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരുക്കാനൊരുങ്ങിുകയാണ് ബിസിസിഐ. ഇതിനായി ഫെബ്രുവരി രണ്ടിന് (വ്യാഴം) രോഹിത് ശര്‍മയോടും കളിക്കാരോടും നാഗ്പൂരില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന്റെ വേദിയായ വിദര്‍ഭയിലെ വിസിഎ ഗ്രൗണ്ടില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ബിസിസിഐ ഇതിനായി ഒരുക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനാട്കട്ട്.