ഒരിഞ്ചു അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ ആ ബോള്‍ ഞാന്‍ ഗാലറിയില്‍ എത്തിച്ചേനെ; സംഭവിച്ചത് പറഞ്ഞ് ധോണി

ഐപിഎല്‍ 16ാം സീസണിലെ ഇന്നലത്തെ മത്സരം ഏറെ ആവേശകരമായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരം മൂന്ന് റണ്‍സിനാണ് ചെന്നൈ രാജസ്ഥാന് മുന്നില്‍ അടിയറവ് വെച്ചത്. നായകന്‍ എം.എസ് ധോണിയും രവീന്ദ്ര ജഡേജയും അവസാന ഓവറുകളില്‍ വമ്പന്‍ അടികളുമായി കളംനിറഞ്ഞ മത്സരത്തില്‍ ഒരു നിമിഷം സിഎസ്‌കെ ആരാധകര്‍ ജയം ഉറപ്പിച്ചിരുന്നു.

അവസാന ബോളില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ബോളില്‍ ഒരു റണ്‍സ് മാത്രമാണ് ധോണിയ്ക്ക് നേടാനായത്. ഇപ്പോഴിതാ അവസാന ബോളില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ആ വേളയില്‍ മനസിലൂടെ കടന്നുപോയ ചിന്ത പങ്കുവെച്ചിരിക്കുകയാണ് ധോണി.

ഞാന്‍ ആ ബോളിനു വേണ്ടി കാത്തിരിക്കുക മാത്രമാണ് ചെയ്തത്. എന്നെ സംബന്ധിച്ച് വര്‍ക്കായതും ഇതു തന്നെയാണ്. ബോളര്‍ക്കായിരിക്കും എന്നേക്കാള്‍ സമ്മര്‍ദ്ദമുണ്ടാവുക. സന്ദീപിന് കുറച്ചു ഇഞ്ചുകള്‍ പോലും മിസ്സായിരുന്നെങ്കില്‍ ഞാന്‍ ആ ബോളില്‍ സിക്സറടിക്കുമായിരുന്നു. നിങ്ങള്‍ എല്ലായ്പ്പോഴും സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിക്കണം. എന്റെ കരുത്തെന്നത് നേരെ അടിക്കുകയെന്നതാണ്.

നിങ്ങള്‍ ഫീല്‍ഡ് കാണുന്നു, ബോളറെയും കാണുന്നു. ബൗളര്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നും മനസ്സിലാക്കുന്നു. അതിനു ശേഷം നിശ്ചലമായി നില്‍ക്കുകയും ബോളറുടെ പിഴവിനായി കാത്തിരിക്കുകയുമാണ് ചെയ്യേണ്ടത്. ബോളര്‍ മികച്ച ഏരിയയിലാണ് ബോള്‍ ചെയ്യുന്നതെങ്കില്‍ അത് അയാളുടെ ഭാഗ്യമാണ്- മത്സരശേഷം ധോണി പറഞ്ഞു.