'എന്നെ ആളുകള്‍ ബ്രാഡ്മാനുമായി താരതമ്യം ചെയ്യാറുണ്ട്'; വെളിപ്പെടുത്തി മുഷ്ഫിഖുര്‍ റഹീം

സെഞ്ച്വറി നേടുമ്പോള്‍ തന്നെ ബംഗ്ലാദേസ് ആരാധകര്‍ ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണള്‍ഡ് ബ്രാഡ്മാനുമായി താരതമ്യം ചെയ്യാറുണ്ടെന്ന് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബംഗ്ലദേശ് താരം എന്ന നേട്ടത്തിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ സെഞ്ചറി നേടുമ്പോള്‍ ബംഗ്ലദേശില്‍ ആളുകള്‍ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, റണ്‍സ് നേടാനാകാതെ വരുമ്പോള്‍ ആളുകളെ നേരിടാതിരിക്കാനാണു ഞാന്‍ ശ്രദ്ധിക്കാറുള്ളത്. ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളില്‍ ഒരാളാണു ഞാന്‍. അധിക കാലം ക്രിക്കറ്റ് കളിക്കാനും സാധ്യത കുറവാണ്. പക്ഷേ, ഇത് ഒരു സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയാണ്. അതുകൊണ്ട് യുവതാരങ്ങള്‍ക്കും പിന്തുണ ലഭിച്ചേ തീരൂ.

‘5000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ ബംഗ്ലദേശ് താരമായതില്‍ ഏറെ അഭിമാനിക്കുന്നു. പക്ഷേ, ഈ നേട്ടം കൈവരിക്കുന്ന അവസാന ബംഗ്ലദേശ് താരമാകില്ല ഞാന്‍ എന്ന് എനിക്ക് ഉറപ്പാണ്. 8000, 10,000 റണ്‍സ് വരെ നേടാന്‍ കെല്‍പ്പുള്ള ഒട്ടേറെ സീനിയര്‍ ജൂനിയര്‍ താരങ്ങള്‍ ഞങ്ങള്‍ക്കിന്നുണ്ട്’ മുഷ്ഫിഖുര്‍ പറഞ്ഞു.

ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മുഷ്ഫിഖുര്‍ സെഞ്ച്വറി (102) നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എട്ടാം സെഞ്ച്വറിയാണ് ലങ്കയെക്കെതിരെ മുഷ്ഫിഖുര്‍ കുറിച്ചത്. രണ്ട് വര്‍ഷത്തിനു ശേഷമാണു ടെസ്റ്റ് ക്രിക്കറ്റിലെ മുഷ്ഫിഖറിന്റെ സെഞ്ച്വറി നേട്ടം.