അശ്വിനെ പൂട്ടാനുള്ള തന്ത്രങ്ങൾ എന്റെ ബാഗിലുണ്ട്, അവനെ ഞാൻ തകർക്കും; ആത്മവിശ്വാസത്തിൽ സ്റ്റീവ് സ്മിത്ത്

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ ഭീഷണി നേരിടാൻ തന്റെ ടീം തയ്യാറാണെന്ന് ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അവകാശപ്പെട്ടു. സന്ദർശകരെ അവരുടെ തയ്യാറെടുപ്പുകളിൽ സഹായിച്ച മഹേഷ് പിത്തിയയും അശ്വിനിനെ പോലെ ഒരു ബൗളറാണെന്നും സ്റ്റാർ ബാറ്റർ ചൂണ്ടിക്കാട്ടി.

നാളെ തുടങ്ങുന്ന ടൂർണ്ണമെന്റിൽ അശ്വിൻ തന്നെ ആയിരിക്കും ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ഭീക്ഷണി എന്നുറപ്പാണ്. കാരണം 51 ടെസ്റ്റുകളിൽ നിന്ന് 312 വിക്കറ്റുകൾ സ്വന്തം തട്ടകത്തിൽ താരം നേടിയിട്ടുണ്ട്, ശരാശരി 21.16, 24 തവണ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ടീമിൽ കൂടുതൽ ഇടംകൈ ബാറ്റ്‌സ്മാന്മാർ ഉള്ളതിനാൽ തന്നെ അശ്വിൻ വലിയ ഭീക്ഷണി ആയിരിക്കും സൃഷ്ടിക്കുക.

സന്ദർശകർ അശ്വിന്റെ ഭീഷണിയെക്കുറിച്ച് അമിതമായി ചിന്തിക്കുന്നില്ലെന്നും ഉചിതമായ തയ്യാറെടുപ്പുകൾ നടത്തിയെന്നും സ്മിത്ത് ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

“ഞങ്ങൾ നിരവധി ഓഫ് സ്പിന്നർമാർ കളിച്ചിട്ടുണ്ട്, അവരിൽ ഒരാളാണ് മഹേഷ്. അശ്വിൻറേതിന് സമാനമായ ശൈലിയാണ് അദ്ദേഹം പന്തെറിയുന്നത്. ഞങ്ങൾ കാര്യങ്ങളെ അധികമൊന്നും ചിന്തിക്കുന്നില്ല. ആഷ് ഒരു മികച്ച ബൗളറാണ്, പക്ഷേ അതിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ തന്ത്രങ്ങൾ ഞങ്ങളുടെ കൈവശമായുണ്ട്.”

36 കാരനായ ഇന്ത്യൻ സ്പിന്നർ ഇരു ടീമുകളും തമ്മിൽ കളിച്ച അവസാന പരമ്പരയിൽ മൂന്ന് തവണ സ്മിത്തിന്റെ വിക്കറ്റ് നേടിയിട്ടുണ്ട്. എന്നിട്ടും, ഇന്ത്യയിൽ അശ്വിനെതിരെ സ്മിത്ത് മികച്ച ആവറേജ് സൂക്ഷിക്കുന്നുണ്ട്.