മൂന്ന് വയസുകാരി നേരിട്ടത് ക്രൂര പീഡനം; അച്ഛന്റെ സഹോദരൻ അറസ്റ്റിൽ, പീഡനം നടന്നത് വീടിനുള്ളിൽ വെച്ച്, നിരന്തരം പീഡനത്തിനിരയാക്കിയെന്ന് മൊഴി

എറണാകുളം മൂഴിക്കുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി പൊലീസ് ഇന്നലെ രാത്രി തന്നെ കേസെടുത്തു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ചില ദിവസങ്ങളിൽ കുട്ടി ഇയാൾക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. കുട്ടിയെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ അടക്കം വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

അതിനിടെ കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായതായി അറിയില്ലെന്ന് കുഞ്ഞ് പഠിച്ചിരുന്ന അങ്കണവാടിയിലെ വർക്കർ പറഞ്ഞു. കുട്ടിക്ക് കുടുംബാംഗങ്ങളിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടതായി വന്നതായി അറിയില്ല. കുട്ടിയിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നിലെന്നും അങ്കണവാടി വർക്കർ പറഞ്ഞു.

പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു. ഇന്ന് പകൽ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അമ്മയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് അമ്മ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് പൊലീസിന് നൽകുന്നത്.

Read more

മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മൂന്ന് വയസുകാരിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയിൽ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. അംഗനവാടിയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ ബസിൽ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി. ഇതിനിടയിൽ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളിൽ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നൽകുന്നത്.