ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം; രണ്ട് പേർ അറസ്റ്റിൽ

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ശ്രമം തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. ഐഎസ്‌ഐ ബന്ധമുള്ള, വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതി പൊളിഞ്ഞത്. നേപ്പാൾ സ്വദേശി അൻസാറുൽ മിയ അൻസാരി, റാഞ്ചി സ്വദേശി അഖ്‌ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്.

മൂന്ന് മാസത്തെ അന്വേഷണത്തിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്. ഡൽഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഈ സംഘം ശേഖരിച്ചിരുന്നു. ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഐഎസ്‌ഐ നിയോഗിച്ച അൻസാറുൽ മിയ അൻസാരി എന്ന ചാരൻ ചില പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഡൽഹിയിലെത്തും എന്നായിരുന്നു വിവരം.

ഫെബ്രുവരി 15ന് ഇയാൾ ഡൽഹിയിലെത്തുകയും വിവരങ്ങൾ കൈപ്പറ്റുകയും ചെയ്തു. ശേഷം തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു. അഖ്‌ലഖ് അസം കൂടി നിലവിൽ പിടിയിലായതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് വിവരം. യൂട്യൂബറായ ജ്യോതി മൽഹോത്ര അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്ന ഡാനിഷ്, മുസമ്മിൽ എന്നിവരും ഈ പദ്ധതിയിൽ പങ്കാളികളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

Read more

പഞ്ചാബിൽ ബാബർ ഖൽസ ഇന്റർനേഷൻ എന്ന സംഘടനയുടെ ആക്രമണം ഉണ്ടായതിന് ശേഷം വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്നായിരുന്നു അൻസാരിയുടെ അറസ്റ്റ് ഉണ്ടായത്. അൻസാരിക്ക് വിവരങ്ങൾ കൈമാറിയിരുന്നത് അഖ്ലഖ്‌ അസം എന്നയാളായിരുന്നു. ഇന്ത്യൻ സേനയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇയാൾ കൈമാറിയത്. അൻസാരിയും അസമും നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും പാകിസ്ഥാനി ഹാൻഡ്‌ലർമാരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.