എനിക്ക് ആരോടും മത്സരമില്ല, ഇഷാൻ കിഷനെ ബഹുമാനിക്കുന്നു; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററും രാജസ്ഥാൻ റോയൽസ് (ആർആർ) നായകനുമായ സഞ്ജു സാംസൺ, യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024ന് മുന്നോടിയായി ഇഷാൻ കിഷനുമായുള്ള മത്സരത്തെക്കുറിച്ച് പ്രസ്താവന നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

ഇന്ത്യൻ സെലക്ടർമാരും ബിസിസിഐയും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ടി20 ലോകകപ്പ് 2024 ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, ഇഷാൻ കിഷൻ, ഋഷഭ് പന്ത്, ജിതേഷ് ശർമ എന്നിവർക്കൊപ്പം സഞ്ജു സാംസണും വരാനിരിക്കുന്ന ലോകകപ്പ് മുന്നിൽ കണ്ടുള്ള ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിനുള്ള പ്രധാന മത്സരാർത്ഥികളാണ്. പന്ത് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുമെന്ന് കാര്ത്തപ്പെടുമ്പോൾ സഞ്ജു അദ്ദേഹത്തിന് ബാക്കപ്പായി എത്തുമെന്ന് പറയാം.

അതേസമയം, മുംബൈ ഇന്ത്യൻസ് (എംഐ) വിക്കറ്റ് കീപ്പർ ഇഷാനെ പ്രശംസിച്ച സാംസൺ, താൻ ഇഷാനെ ശരിക്കും ബഹുമാനിക്കുന്നുവെന്നും പറഞ്ഞു. കളിയുടെ എല്ലാ മേഖലകളിലും ഇഷാൻ മികച്ച കളിക്കാരനാണെന്ന് രാജസ്ഥാൻ റോയൽസ് (ആർആർ) നായകൻ പറഞ്ഞു, തനിക്ക് ആരുമായും മത്സരമില്ലെന്ന് ഊന്നിപ്പറഞ്ഞു.

സഞ്ജു പറഞ്ഞത് ഇങ്ങനെ “ഞാൻ ഇഷാനെ ബഹുമാനിക്കുന്നു, അവൻ ഒരു മികച്ച കളിക്കാരനാണ്, മികച്ച കീപ്പർ, മികച്ച ബാറ്റർ, മികച്ച ഫീൽഡർ കൂടിയാണ് – എനിക്ക് എൻ്റേതായ ശക്തിയും ബലഹീനതയും ഉണ്ട്, തീർച്ചയായും ഞാൻ മത്സരിക്കുന്നില്ല.എനിക്ക് എന്നോട് തന്നെ മത്സരിക്കാനും രാജ്യത്തിന് വേണ്ടി കളിക്കാനും കളി ജയിക്കാനും ഇഷ്ടമാണ്, ഒരേ ടീമിൽ പരസ്പരം മത്സരിക്കുന്നത് ആരോഗ്യകരമായ കാര്യമല്ല.

അതേസമയം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് ഉറപ്പിക്കുന്ന ഘട്ടത്തിലേക്ക് രാജസ്ഥാൻ റോയൽസ് എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 59 പന്തിൽ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോൾ നായകൻ സഞ്ജു സാംസൺ 38 റൺസുമായി പുറത്താകാതെ നിന്നു. 35 റൺസെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ഇതിൽ ജയ്‌സ്വാൾ കൂടി ഫോമിൽ എത്തിയതോടെ ആരും ഭയക്കുന്ന ടീമായി രാജസ്ഥാൻ മാറിയിരിക്കുകയാണ്.