'ധോണിയെ എളുപ്പത്തിൽ എനിക്ക് പുറത്താക്കാൻ സാധിക്കും, ചെന്നൈ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല'; വിവാദ പ്രസ്താവനയുമായി ഹർഭജൻ സിങ്

ഐപിഎലിൽ എൽ-ക്ലാസിക്കോ പോരാട്ടം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വീണ്ടും തോൽപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. 8 വിക്കറ്റുകൾക്കാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്.

സിഎസ്കെയ്ക്ക് മുന്നിൽ മുംബൈ ഈ സീസണിൽ രണ്ടാമതും മുട്ടുമടക്കിയതിന് പിന്നാലെ ചെന്നൈക്കെതിരെയും അവരുടെ മുൻ ഇതിഹാസ നായകൻ എംഎസ് ധോണിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഹർഭജൻ സിംഗ്.

‘പ്രതാപകാലത്തെ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ യാതൊരു താരതമ്യവുമില്ല. ഞങ്ങൾ സിഎസ്കെയെ വളരെ എളുപ്പത്തിൽ തോൽപ്പിക്കുമായിരുന്നു. മുംബൈയുടെ ഓൾ – ടൈം ടീമിലെ കളിക്കാരെ ഒന്ന് നോക്കൂ, ബൗളിംഗിൽ ജസ്പ്രീത് ബുംറയും ലസിത് മലിംഗയും, ബാറ്റിംഗിൽ സച്ചിൻ ടെണ്ടുൽക്കറും. ഈ നിരയോട് ഏറ്റുമുട്ടാൻ സിഎസ്കെയ്ക്ക് കഴിയില്ല’, ഹർഭജൻ സിംഗ് വാദിച്ചു.

എം.എസ്. ധോണിയെക്കുറിച്ച് ഹർഭജൻ നടത്തിയ പരാമർശമാണ് സിഎസ്കെ ആരാധകരെ ചൊടിപ്പിച്ചത്. ‘നിങ്ങൾ എംഎസ് ധോണിയെയോ, സുരേഷ് റെയ്‌നയെയോ, മാത്യു ഹെയ്ഡനെയോ ആരെ കൊണ്ടുവന്നാലും ഞങ്ങൾ അവരെ എളുപ്പത്തിൽ തകർക്കുമായിരുന്നു. ധോണിയിൽ ഒരു പ്രത്യേകതയുമില്ല. എനിക്ക് അദ്ദേഹത്തെ എളുപ്പത്തിൽ പുറത്താക്കാനാകും’, ഹർഭജൻ അവകാശവാദമുയർത്തി.

എന്നാൽ, തരാത്തിന്റെ ഈ പരാമർശം ആരാധകരെ ചൊടിപ്പിച്ചു. മുൻപ് ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിച്ചിട്ടുള്ള താരം തന്നെ ധോണിയെ ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്.