മാനം രക്ഷിച്ച് പന്ത്, തിളങ്ങി രാഹുല്‍, സഞ്ജു ത്രിശങ്കുവില്‍

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടി20 പരമ്പരയില്‍ കെഎല്‍ രാഹുല്‍ തിളങ്ങുകയും റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തതോടെ തിരിച്ചടിയായത് മലയാളി താരം സഞ്ജു വി സാംസണ്. ഇവരിലൊരാള്‍ ഫോം ഔട്ടായാല്‍ മാത്രമാണ് ദേശീയ ടീമില്‍ ഒരു മത്സരമെങ്കിലും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിയ്ക്കുകയുളളു.

ഇനി തിരുവനന്തപുരത്ത് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഒരു മത്സരം കളിച്ചോട്ടെ എന്ന പരിഗണന ടീം മാനേജുമെന്റും വിരാട് കോഹ്ലിയും നല്‍കിയാല്‍ മാത്രമാണ് സഞ്ജുവിന് ടീം ഇന്ത്യന്‍ ജെഴ്‌സി അണിയാന്‍ അവസരം ലഭിയ്ക്കുകയുളളു. കോഹ്ലിയുടെ തീരുമാനം അതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് മലയാളി ആരാധകര്‍ക്ക് ഇനി കഴിയുക.

ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജു സാംസണിനെ ടീം ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചത്. ആദ്യ മത്സരത്തില്‍ എല്ലാവരും കരുതിയത് പോലെ തന്നെ മൂന്നാം ഓപ്പണര്‍ കെഎല്‍ രാഹുലിന് ടീം ഇന്ത്യ അവസരം നല്‍കി. അവസരം മുതലാക്കിയ രാഹുല്‍ 40 പന്തില്‍ 62 റണ്‍സ് നേടി ടീമില്‍ സ്ഥാനം ഉറപ്പിച്ചു. അഞ്ച് ഫോറും നാല് സിക്‌സും സഹിതമാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. ഈ ഇന്നിംഗ്‌സോടെയാണ് ടീം ഇന്ത്യ വിജയിക്കാനുളള അടിത്തറ ഒരുക്കിയത്.

പന്താകട്ടെ പതിവില്‍ നിന്നും വ്യത്യസ്തമായി തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചു. ഒന്‍പത് പന്തില്‍ 18 റണ്‍സാണ് റിഷഭ് നേടിയത്. പിയറിനെതിരെ നേരിട്ട ആദ്യ പന്തില്‍ സിക്‌സറോടെ തുടങ്ങിയ പന്ത് വില്ല്യംസിനെയും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കാണികളെ ത്രസിപ്പിച്ചു.
കോട്രല്‍ ആണ് പന്തിനെ പുറത്താക്കിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും പന്തിന്റെ പേരിലാണ്. വിക്കറ്റിന് പിന്നിലും താരതമ്യേന ഭേദപ്പെട്ട പ്രകടനമായിരുന്നു പന്തിന്റേത്.

പന്തിനെ ശക്തമായി പിന്തുണയ്ക്കുന്ന നായകന്‍ വിരാട് കോലിക്ക് ആശ്വാസമാകുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ഇതോടെ സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്.