കളി കാണാന്‍ വി.ഐ.പി എത്തുന്നു; വന്‍ സുരക്ഷാവലയത്തില്‍ അഹമ്മദാബാദ്

ഐപിഎല്‍ 15ാം സീസണ് ഇന്ന് കൊട്ടിക്കലാശം. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പ്രഥമ ഐപിഎല്‍ സീസണ്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മുതലാണ് മത്സരം. മത്സരം കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തുന്നുണ്ട്.

അമിത് ഷാ വരുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ഒരുക്കങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 6000 പൊലീസുകാരെയാണ് അഹമ്മദാബാദ് നഗരത്തില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഷായെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും മറ്റ് വിഐപികളും ഫൈനല്‍ മത്സരത്തിന് സാക്ഷികളാകാന്‍ എത്തുന്നുണ്ട്.

17 ഡിസിപിമാര്‍, 4 ഡിഐജിമാര്‍, 28 എസിപിമാര്‍, 51 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 268 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 5,000 ത്തിലധികം കോണ്‍സ്റ്റബിള്‍മാര്‍, 1,000 ഹോം ഗാര്‍ഡുകള്‍, എസ്ആര്‍പിയുടെ മൂന്ന് കമ്പനികള്‍ എന്നിവര്‍ സുരക്ഷാ വലയത്തിന്റെ ഭാഗമാകും.

ഫൈനല്‍ മത്സരത്തിന് മുമ്പായി നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരു പ്രത്യേക സമാപന ചടങ്ങ് നടക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനല്‍ കാണാന്‍ ഒരു ലക്ഷത്തി ഇരുപതിനായിരം കാണികളെയാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തന്നെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെ അനായാസം മറികടന്നതിന്റെ ഉണര്‍വിലാണ് സഞ്ജുവം കൂട്ടരും.