'ഇനി ഒരിക്കലും അവനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ല'; സെലക്ടര്‍ പറഞ്ഞത് വെളിപ്പെടുത്തി കോച്ച്

മികച്ച ഫോമിലായിരുന്നിട്ടും ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കാത്തതില്‍ പരിഭവം പ്രകടപ്പിച്ച് ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ട് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഉനദ്ഘട്ടിനെ ഇന്ത്യന്‍ ടീമിലേക്ക് ഇനി ഒരിക്കലും പരിഗണിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസറും സൗരാഷ്ട്ര പരിശീലകനുമായ കര്‍സന്‍ ഗാര്‍വി.

“2019-20 സീസണിലെ രഞ്ജി ട്രോഫി ഫൈനലിനിടെ ഞാനൊരു സെലക്ടറോട് ചോദിച്ചു, ഒരു ബോളര്‍ 60ലധികം വിക്കറ്റുകള്‍ വീഴ്ത്തി തന്റെ ടീമിനെ ഫൈനലില്‍ എത്തിച്ചിരിക്കുകയാണ്. അവനെ ഇന്ത്യന്‍ എ ടീമിലേക്കെങ്കിലും പരിഗണിക്കാന്‍ സാധ്യതയുണ്ടോ? അപ്പോള്‍ ആ സെലക്ടര്‍ പറഞ്ഞത് “കാഡു ഭായ്,ഇനി ഒരിക്കലും അവനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ല. അവന്റെ പേര് ഞങ്ങളുടെ പരിഗണനാ പട്ടികയിലില്ലെന്നും ഇല്ലെന്നാണ്.”

എന്തുകൊണ്ടാണിതെന്നും ഇത്രയും വിക്കറ്റുകള്‍ നേടിയതിന്റെ അര്‍ത്ഥമെന്താണെന്നും ഞാന്‍ ചോദിച്ചു. അവന്റെ പ്രായമാണ് അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത്. ഇത്രയും പ്രായമുള്ള ഒരു താരത്തെ എന്തിനാണ് ഇനിയും ടീമിലേക്ക് പരിഗണിക്കുന്നത്. 21, 22, 23 വയസുള്ള യുവതാരങ്ങളെ പരിഗണിച്ച് വളര്‍ത്തിക്കൊണ്ടുവന്നാല്‍ 10-12 വര്‍ഷം ഇന്ത്യക്കായി സേവനം ചെയ്യാനാവും. ഇപ്പോള്‍ ഉനദ്ഘട്ടിനെ എടുത്താല്‍ എത്ര നാള്‍ അവന് ടീമിനായി കളിക്കാന്‍ സാധിക്കും? ആ ചോദ്യമാണ് സെലക്ടര്‍ ചോദിച്ചത്” കര്‍സന്‍ കൂട്ടിച്ചേര്‍ത്തു.

2010ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച താരമാണ് ജയദേവ് ഉനദ്ഘട്ട്. എന്നാല്‍ അന്ന് താരത്തിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഇന്ത്യ്യക്കായി ഏഴ് ഏകദിനത്തില്‍ നിന്ന് എട്ട് വിക്കറ്റും 10 ടി20യില്‍ നിന്ന് 14 വിക്കറ്റും ഉനദ്ഘട്ടിന്റെ പേരിലുണ്ട്. 84 ഐ.പി.എല്ലില്‍ നിന്നായി 85 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.