അന്ന് ബുംറ ഷമി പോലെ ഉള്ള ശിഷ്യന്മാരെ വെച്ച് ഇന്ത്യയെ കാത്തവൻ, ഇന്ന് ഹർഷിതും വൈഭവുമായി അത്ഭുതം കാണിക്കുന്നു; ഭരത് അരുൺ ഈസ് ആൺ അൺസങ് ഹീറോ

ചില ആളുകൾ അങ്ങനെയാണ്. അവർ സൈലന്റ് ആയിരിക്കും, അവരെ പുറമെ നിന്ന് നോക്കുമ്പോൾ ആരും ഓർക്കില്ല ഇവർ അത്രത്തോളം മികച്ചവർ ആണെന്ന്. ടീം നന്നായി കളിക്കുമ്പോഴും, ടീമിന്റെ മോശം അവസ്ഥയിലുമെല്ലാം ഒരുപോലെ അവർ കൂടെ നിൽക്കും. ക്രെഡിറ്റ് എടുക്കാനും മുന്നിൽ കയറി ഫോട്ടോക്ക് പോസ് ചെയ്യാനും അവരെ കിട്ടില്ല. ചെയ്യുന്ന ജോലി വൃത്തിയായി ചെയ്ത് അവർ തങ്ങളുടെ കസേരയിൽ ഇരിക്കും. അത്തരത്തിൽ തങ്ങളുടെ ജോലി വളരെ സൈലന്റ് ആയി ഇരുന്ന് ചെയ്ത് ടീമിന്റെ വിജയത്തിൽ അതിനിർണായകമായ സംഭാവനകൾ ചെയ്ത ഒരു വ്യക്തിയുണ്ട്, ഇത്തവണത്തെ ഐപിഎൽ ഫൈനൽ കളിക്കുന്ന കൊൽക്കത്തയുടെ ബോളിങ് പരിശീലകൻ ഭരത് അരുൺ അത്തരത്തിൽ ഒരു വ്യക്തിയാണ്. സ്റ്റാർക്കിനെ മാറ്റിനിർത്തിയാൽ അത്ര ഒന്നും ലോകോത്തരം അല്ലാത്ത ഒരു പേസ് നിരയെ വെച്ചിട്ട് അത്ഭുതങ്ങൾ കാണിച്ച അവരെ ഫൈനലിൽ എത്തിച്ച ബോളിങ് പരിശീലകനാണ് ഭരത്. കൊൽക്കത്തയ്ക്ക് മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിലും അതിനിർണായക സ്വാധീനം മുൻ ഇന്ത്യൻ താരം കൂടിയായ പരിശീലകൻ ചെലുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പേസ് അറ്റാക്കിനെ ഇന്ന് കാണുന്ന മികവിലേക്ക് എത്തിക്കുന്നതിൽ അരുൺ നിർണായക പങ്കാണ് വഹിച്ചത്. തുടക്കത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഈ മികവ് അത് ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറി. അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ തുടങ്ങിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ പുതിയ ഉയരങ്ങൾ കൈവരിച്ചു, 2018-19 ലെ ഓസ്‌ട്രേലിയയിൽ അവരുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം ഉൾപ്പെടെ നിരവധി ചരിത്ര വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ചു. വിദേശ സാഹചര്യങ്ങളൊക്കെ തങ്ങൾക്ക് മാത്രം പറഞ്ഞിട്ട് ഉള്ളത് ആണെന്ന് പറഞ്ഞ ഓസ്ട്രേലിയ ഇംഗ്ലണ്ട് പോലെ ഉള്ള കൊമ്പന്മാരുടെ രാജ്യത്ത് ചെന്ന് അവരുടെ കൊമ്പൊടിച്ച് വമ്പ് കാണിക്കാൻ ഇന്ത്യക്ക് ആയിട്ട് ഉണ്ടെങ്കിൽ അതിന് കാരണം ഭരത് അരുണിന്റെ സംഭാവന കൂടിയാണ്.

രവി ശാസ്ത്രിയുടെ കീഴിൽ ഒരിക്കൽക്കൂടി 2021 ൽ ഓസ്‌ട്രേലിയൻ മണ്ണിൽ ചെന്നിട്ട് ഇന്ത്യ ചരിത്ര വിജയം നേടുമ്പോൾ അന്ന് പ്രമുഖ ബോളർമാർ പലരുടെയും പരിക്കിന്റെ ഇടയിലും ഇന്ത്യൻ ബോളിങ് യൂണിറ്റ് മികച്ച് നിന്നു. അന്ന് ബുംറ ഉൾപ്പടെ ഉള്ളവർ അവസാന ടെസ്റ്റ് ആയപ്പോൾ വീണിട്ടും നടരാജനെ പോലെ യുവതാരവുമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. അതിൽ എല്ലാം ആ മനുഷ്യൻ പങ്ക് വഹിച്ചു. രവി ശാസ്ത്രിക്കൊപ്പം പരിശീലന കാലയളവ് ഒഴിഞ്ഞ് ഇറങ്ങുമ്പോൾ ഇന്ത്യൻ ബോളിങ് ലോകോത്തര നിലവാരത്തിൽ ആയിരുന്നു.

ഈ സീസണിൽ ഇന്ത്യക്ക് വേണ്ടി ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത ഹർഷിത് റാണയും വൈഭവും പോലെ ഉള്ള താരങ്ങൾ ആയിരുന്നു ഇത്തവണത്തെ കൊൽക്കത്തയുടെ നട്ടെല്ല്. യുവതാരങ്ങളെ എങ്ങനെ വാർത്തെടുക്കണം എന്ന് നന്നായി അറിയാവുന്ന പരിശീലകൻ എന്തായാലും സ്റ്റാർക്ക് മങ്ങിയ സമയത്ത് ആ കുറവ് അറിയിക്കാതെ തന്റെ കുട്ടികളുടെ മികവിൽ വിശ്വസിച്ചു. അതിനുള്ള പ്രതിഫലം തന്നെയാണ് ഫൈനലിൽ കൊൽക്കത്ത ബോളർമാർ നടത്തിയ ഗംഭീര ബോളിങ്. അർഹിക്കുന്ന അംഗീകാരം ഭരത്തിനെ തേടിയെത്തുമെന്ന് കരുതാം ഉടൻ തന്നെ.