'അവന്‍ എന്നെ വിന്‍ഡീസ് ഇതിഹാസത്തെ ഓര്‍മിപ്പിക്കുന്നു'; ഇന്ത്യന്‍ യുവതാരത്തെ പ്രശംസിച്ച് ക്രിസ് ഗെയില്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം ടെസ്റ്റ് റാഞ്ചിയില്‍ പുരോഗമിക്കുകയാണ്. ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബെന്‍ സ്റ്റോക്‌സ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 109 ശരാശരിയില്‍ രണ്ട് ഇരട്ട സെഞ്ചുറികളും ഒരു അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 545 റണ്‍സ് നേടിയതിനാല്‍ യശസ്വി ജയ്സ്വാള്‍ ഈ പരമ്പരയിലെ സൂപ്പര്‍ താരമായി ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരെ മിന്നുന്ന പ്രകടനത്തില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്ററും ഇതിഹാസവുമായ ക്രിസ് ഗെയ്ല്‍ 22 കാരനായ യുവതാരത്തെ പ്രശംസിച്ചു.

ഈ പ്രകടനം അവന്‍ (യശസ്വി ജയ്സ്വാള്‍) 20 വര്‍ഷമായി കളിക്കുന്നത് പോലെ തോന്നിപ്പിക്കുന്നു. ഇത് അവിശ്വസനീയമാണ്. അദ്ദേഹത്തിന് അത് നിലനിര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നെ അവന്‍ ശിവനാരായണന്‍ ചന്ദര്‍പോളിനെ ഓര്‍മ്മിപ്പിക്കുന്നു. അവന്‍ മുന്നോട്ട് പോകുമ്പോള്‍ അവനില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കപ്പെടും.

പക്ഷേ അവര്‍ അവനെ സ്വതന്ത്ര്യമായി ഒഴുകാന്‍ അനുവദിക്കണം. അവന്‍ ഒരു ആക്രമണകാരിയാണ്, അവന്റെ ടി20 ക്രിക്കറ്റിലും നിങ്ങള്‍ അത് കാണുന്നു. അത് അവന്റെ സ്വഭാവത്തിലും ഉണ്ട്, അവനെ നിയന്ത്രിക്കാനോ മാറ്റാനോ ശ്രമിക്കരുത്- ക്രിസ് ഗെയ്ല്‍ പറഞ്ഞു.

യശസ്വി ജയ്സ്വാള്‍ വിശാഖിലും രാജ്കോട്ടിലും തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഇരട്ട സെഞ്ച്വറി നേടി. വിശാഖില്‍ ആദ്യ ഇന്നിംഗ്സില്‍ 209 റണ്‍സും പിന്നീട് രാജ്കോട്ടില്‍ രണ്ടാം ഇന്നിംഗ്സില്‍ 214* റണ്‍സും നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കാന്‍ ജയ്സ്വാളിന് 139 റണ്‍സ് മാത്രമേ ആവശ്യമുള്ളൂ.