അവന്‍ കളിക്കാതിരുന്നത് നന്നായി, അല്ലെങ്കില്‍ അവന്റെ കരിയര്‍ അന്നത്തോടെ അവസാനിച്ചേനെ; വിലയിരുത്തലുമായി ശ്രീകാന്ത്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റ് വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചതിന് ശേഷം ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ക്രിക്കറ്റ് ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ആകെ 30 വിക്കറ്റുകള്‍ വീണു. ഇതിനെത്തുടര്‍ന്ന്, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ക്ലാര്‍ക്ക്, ദിലീപ് വെങ്സര്‍ക്കര്‍ തുടങ്ങി നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഈ പിച്ചില്‍ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവന്നു. ഐസിസിയും സാഹചര്യങ്ങള്‍ ‘മോശം’ എന്ന് വിലയിരുത്തുകയും സ്റ്റേഡിയത്തിന്റെ പിച്ചിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ നല്‍കുകയും ചെയ്തു.

അതിനിടെ, ഇന്ത്യന്‍ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തും പിച്ചിനെക്കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ നടത്തി. മൂന്നാം ടെസ്റ്റില്‍ നിന്ന് പുറത്തായ കെഎല്‍ രാഹുലിന്റെ ഉദാഹരണം ഉദ്ധരിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം. രാഹുല്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ അവന്റെ കരിയര്‍ തന്നെ അവസാനിക്കുമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു.

കെ എല്‍ രാഹുലിനെക്കുറിച്ച് ഞാന്‍ സന്തോഷവാനാണ്. ഭാഗ്യവശാല്‍, അവന്‍ ഇന്‍ഡോറില്‍ കളിക്കാതിരുന്നത് നന്നായി. ഈ വിക്കറ്റുകളില്‍ കളിക്കുകയും അടുത്ത ടെസ്റ്റുകളില്‍ കളിക്കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നെങ്കില്‍, അവന്റെ കരിയര്‍ അവസാനിച്ചേനെ.., ദൈവത്തിന് നന്ദി, അവന്‍ കളിച്ചില്ല.

ഈ പിച്ചുകളില്‍ ബാറ്റിംഗ് വളരെ ബുദ്ധിമുട്ടാണ്. അത് ആരായാലും, ബാറ്റിംഗ് ബുദ്ധിമുട്ടാണ്. അത് വിരാട് കോഹ്ലി ആകട്ടെ, ഈ പിച്ചുകളില്‍ ആര്‍ക്കും റണ്‍സ് എടുക്കാന്‍ കഴിയില്ല. ഈ വിക്കറ്റുകളില്‍ വിക്കറ്റ് വീഴ്ത്തുന്നത് വലിയ കാര്യമല്ല. ഞാന്‍ ബൗള്‍ ചെയ്തിരുന്നെങ്കില്‍ പോലും ഞാന്‍ വിക്കറ്റ് എടുക്കുമായിരുന്നു- ശ്രീകാന്ത് പറഞ്ഞു.