INDIAN CRICKET: അവനെകൊണ്ടൊന്നും പറ്റൂല സാറെ, ക്യാപ്റ്റനെങ്ങാനും ആക്കിയാല്‍ തീര്‍ന്ന്, നാശത്തിലേക്ക് ആയിരിക്കും പോക്ക്, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്ന ശുഭ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ടെസ്റ്റ് ടീമില്‍ ഇതുവരെ സ്ഥാനം ഉറപ്പിക്കാനായി സാധിക്കാത്ത താരമാണ് ഗില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാവും ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായേക്കുക. ഈ പരമ്പരയിലൂടെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാംപെയന് കൂടിയാവും ഇന്ത്യ തുടക്കം കുറിക്കുക.

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച് മികവ് തെളിയിച്ചിട്ടുളള ക്യാപ്റ്റനാണ് ഗില്‍. കൂടാതെ സിംബാബ്‌വെക്കെതിരെ അവരുടെ നാട്ടില്‍ നടന്ന അഞ്ച് ടി20 മത്സരങ്ങളിലും ഗില്‍ ഇന്ത്യയെ നയിച്ചു. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഓപ്പണറായി തുടങ്ങിയ സമയം തിളങ്ങിയെങ്കിലും മൂന്നാം നമ്പറിലേക്ക് ഇറങ്ങിയശേഷം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഗില്ലിനെ കൊണ്ട് സാധിച്ചിരുന്നില്ല.

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 18.60 ആയിരുന്നു ശരാശരി. മെല്‍ബണില്‍ നടന്ന ടെസ്റ്റില്‍ ഗില്‍ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നില്ല. ഇങ്ങനെയൊരു കളിക്കാരനെ ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിക്കുന്നതിനെയും ക്രിസ് ശ്രീകാന്ത് ചോദ്യം ചെയ്തു.

‘ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിലുണ്ടാവുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത താരമാണ് ഗില്‍. ക്യാപ്റ്റന്‍സി ജസ്പ്രീത് ബുംറയ്ക്ക് നല്‍കണം, അദ്ദേഹത്തിന് ഫിറ്റ്‌നസ് ഇല്ലെങ്കില്‍ ഏതെങ്കിലും മത്സരത്തിന് ലഭ്യമല്ലെങ്കില്‍, കെഎല്‍ രാഹുലോ റിഷഭ് പന്തോ ഇന്ത്യയെ നയിക്കണം, ശ്രീകാന്ത് വ്യക്തമാക്കി.

Read more