കൂടാരം കയറിയത് അഞ്ചു ബാറ്റര്‍മാര്‍ ; കിംഗ്‌സ് ഇലവന് തകര്‍ച്ച, ഉമേഷ് യാദവ് ഇത്തവണയും കലക്കി

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം വിജയം തേടിയിറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വന്‍ തിരിച്ചടി. കളി പത്ത് ഓവറിലേക്ക് കടക്കുമ്പോള്‍  അഞ്ചു ബാറ്റര്‍മാര്‍ കൂടാരം കയറി. നായകന്‍ മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രാജപക്‌സേ, ലിയാം ലിവിംഗ്‌സ്റ്റണ്‍, രാജ് ബാവ എന്നിവര്‍ പുറത്തായി.  ഉമേഷ് യാദവ് ഇത്തവണയും രണ്ടു നിര്‍ണ്ണായക വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്്‌കോര്‍ രണ്ടു റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ അഞ്ചു പന്തില്‍ ഒരു റണ്‍സുമായി മായങ്ക് അഗര്‍വാള്‍ മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നാലെ വന്ന ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സേ അടിച്ചു തകര്‍ത്തു. ഒമ്പത് പന്തുകള്‍ നേരിട്ട താരം മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 31 റണ്‍സ് എടുത്തെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. ശിവം മാവിയുടെ പന്തില്‍ സൗത്തി പിടിച്ചു പുറത്തായി.

അടുത്ത ഊഴം ശിഖര്‍ ധവാനായിരുന്നു. സൗത്തിയുടെ പന്തില്‍ ബില്ലിംഗ്‌സ് പിടിച്ചു പുറത്താകുമ്പോള്‍ ധവാന്‍ 15 പന്തില്‍ 16 റണ്‍സ് എടുത്തു നില്‍ക്കുകയായിരുന്നു. ഒരു ബൗണ്ടറിയും ഒരു സിക്‌സറും അടിച്ച താരം നിലയുറപ്പിക്കും മുമ്പ് വീണു. ലിയാം ലിവിംഗ്‌സ്റ്റണേയും കൊല്‍ക്കത്ത നിര്‍ത്തിയില്ല. 16 പന്തില്‍ 19 റണ്‍സ് എടുത്ത ലിവിംഗ്‌സ്റ്റണെ ഉമേഷ് യാദവ് സൗത്തിയുടെ കയ്യില്‍ എത്തിച്ചു. രാജ് ബാവ നരേന് മുന്നില്‍ ക്ലീന്‍ ബൗളായി. പത്ത് ഓവറില്‍ കിംഗ്‌സ് ഇലവന് 85 റണ്‍സ് ആയിട്ടുണ്ട്.