ടി20 കുത്തൊഴുക്കിലേക്ക് വെസ്റ്റിന്‍ഡീസ് കളിക്കാരെ നയിച്ച ആദ്യ കളിക്കാരന്‍, നഷ്ടപ്പെട്ടത് വിന്‍ഡീസിന്റെ ലെജന്‍ഡറി ടെസ്റ്റ് പാരമ്പര്യം

ക്രിസ് ഗെയ്ല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരുന്നത് തന്റെ വന്യമായ കരുത്ത് ഉപയോഗിച്ച് ബൗളര്‍മാരെ സിക്‌സറുകള്‍ പായിക്കുന്ന T20 ജയന്റിനേയാണ്.. പക്ഷേ കാലത്തിനനുസരിച്ച് T20 യിലേക്ക് തന്റെ ബാറ്റിങ് പരുവപ്പെടുത്തിയപ്പോള്‍ നഷ്ടമായത് ടെസ്റ്റ് ക്രിക്കറ്റിലെ ഒരു കിടിലന്‍ ഓപ്പണിങ് ബാറ്ററേയാണ്.

സര്‍ ഡോണ്‍ ബ്രാഡ്മാനും ബ്രയാന്‍ ലാറക്കും വിരേന്ദര്‍ സെവാഗിനും ഒപ്പം രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ബാറ്റര്‍.. ഒപ്പം 3 ഡബിള്‍ സെഞ്ച്വറികളും. SENA ടെസ്റ്റുകളില്‍ നേടിയത് 49 ഇന്നിങ്‌സുകളില്‍ നിന്നും 48 ശരാശിയില്‍ 2255 റണ്‍സ്.. ഇംഗ്ലണ്ടില്‍ 36 ശരാശരിയില്‍ മാത്രമാണ് റണ്‍സ് നേടിയതെങ്കിലും ഓസ്‌ട്രേലിയയില്‍ 50 ഉം ദക്ഷിണാഫ്രിക്കയില്‍ 54 ഉം ന്യൂസീലാന്റില്‍ 67 ഉം ശരാശരിയില്‍ റണ്‍സുകള്‍ വാരിക്കൂട്ടി.. ടെസ്റ്റില്‍ ഏറ്റവും മോശം റെക്കോര്‍ഡ് ഉള്ളത് ഇന്ത്യയില്‍ മാത്രം..

എവേ ടെസ്റ്റ് മാച്ചുകളില്‍ ഒന്നില്‍ കൂടുതല്‍ തവണ 80 പന്തുകളില്‍ താഴെ നിന്നും സെഞ്ച്വറി അടിച്ചിട്ടുള്ള ഒരേയൊരു ബാറ്റര്‍ കൂടിയാണ് ഗെയില്‍. ഓസ്‌ട്രേലിയയില്‍ വെച്ച് 100 (70), ദക്ഷിണാഫ്രിക്കയില്‍ 100 (79), ഇംഗ്ലണ്ടില്‍ 100 (80) വെസ്റ്റിന്‍ഡീസ് വിജയിച്ച മല്‍സരങ്ങളില്‍ ഗെയിലിന്റെ ശരാശരി 41 ഉം തോറ്റ മല്‍സരങ്ങളില്‍ 28 ഉം ആണ്.

അക്കാലത്തെ അവരുടെ ടെസ്റ്റ് വിജയങ്ങള്‍ക്ക് ഗെയിലിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. ഒരു പക്ഷേ T20 കുത്തൊഴുക്കിലേക്ക് വെസ്റ്റിന്‍ഡീസ് കളിക്കാരെ നയിച്ച ആദ്യ കളിക്കാരനും ക്രിസ് ഗെയ്ല്‍ തന്നെയാകും. ഗെയിലിന്റെ ചുവട് പിടിച്ച് ഒരുപാട് കളിക്കാര്‍ കുട്ടി ക്രിക്കറ്റിലേക്ക് മാറിയപ്പോള്‍ നഷ്ടപ്പെട്ടത് വെസ്റ്റ് ഇന്‍ഡീസിന്റെ ലെജന്‍ഡറി ടെസ്റ്റ് പാരമ്പര്യമാണ്..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍