മില്ലറെ അപമാനിച്ച് ഹാര്‍ദ്ദിക്, കലി അടങ്ങാതെ ഹെല്‍മറ്റും ഗ്ലൗസും വലിച്ചെറിഞ്ഞു

ഐപിഎല്ലില്‍ പഞ്ചാബിനെതിരെ അവിശ്വസനീയമാം വിധം ജയിച്ചുകയറിയെങ്കിലും ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം പെരുമാറ്റം വിവാദത്തില്‍. സഹതാരം ഡേവിഡ് മില്ലറോട് താരം പരസ്യമായി അപമര്യാദയായി പെരുമാറിയതാണ് ക്രിക്കറ്റ് ലോകത്തിന്റെ നെറ്റിചുളുക്കിയിരിക്കുന്നത്.

ഗുജറാത്ത് ഇന്നിംഗ്‌സിന്റെ 18ാം ഓവറിലെ അവസാന പന്തിലാണ് മില്ലര്‍ ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട ആദ്യ ബോളില്‍ സിംഗിള്‍ നേടാനെ താരത്തിനായുള്ളു. ഇത് ഹാര്‍ദ്ദിക്കിനെ പ്രകോപിപ്പിച്ചു. ഓവറിലെ അവസാന പന്തായതിനാല്‍ സ്ട്രൈക്ക് തനിക്ക് ലഭിക്കില്ല എന്നതാണ് ഹാര്‍ദ്ദിക്കിനെ കുപിതനാക്കിയത്.

അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് എന്ന നിലയിലായി കാര്യങ്ങള്‍. ഒഡിയന്‍ സ്മിത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡായതിനാല്‍ ഇത് 18 റണ്‍സായി കുറഞ്ഞു. അടുത്ത പന്ത് മില്ലറിന് ബാറ്റില്‍ ടെച്ച് ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലും ഹാര്‍ദ്ദിക്ക് അശ്രദ്ധമായി റണ്‍സിനായി ഓടി. ഇതോടെ മില്ലറും ക്രീസ് വിട്ട് നോണ്‍സ്ട്രൈക്ക് എന്‍ഡിലേക്ക് ഓടി. എന്നാല്‍ പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ജോണി ബെയന്‍സ്‌റ്റോയുടെ നേരിട്ടുളള ഏറില്‍ പന്ത് സ്റ്റംമ്പില്‍ കൊണ്ട് ഹാര്‍ദ്ദിക്ക് പുറത്തായി.

ഇതിന്റെ കലിപ്പും ഹാര്‍ദ്ദിക് മില്ലറുടെ മേല്‍ തീര്‍ത്തു. ഹാര്‍ദ്ദിക്ക് അടുത്തെത്തും വരെ ക്രീസില്‍ തുടര്‍ന്നില്ല എന്നതായിരുന്നു മില്ലര്‍ക്ക് മേല്‍ ഹാര്‍ദ്ദിക് ചാര്‍ത്തിയ കുറ്റം. മൈതാനം വിട്ടിട്ടും താരം കലിപ്പ് തുടര്‍ന്നു. ഡഗൗട്ടിലെത്തിയ താരം ബാറ്റും ഗ്ലൗസും എല്ലാം വലിച്ചെറിഞ്ഞാണ് തന്റെ ദേഷ്യം തീര്‍ത്തത്.

ദക്ഷിണാഫ്രിക്കന്‍ താരത്തെ ഇത്ര മോശമായി അപമാനിച്ച ഹാര്‍ദ്ദിക്കിനെതിരെ ആരാധക രോഷം ഇരമ്പുകയാണ്. ഒരു താരം ഇത്ര തരംതാഴാന്‍ പാടില്ലെന്നും, ഹാര്‍ദ്ദിക് മില്ലറോട് ക്ഷമ ചോദിക്കണമെന്നും ആരാധകര്‍ പറയുന്നു.