'ടേണിംഗ് പിച്ചുകളിലെ ഡോണ്‍ ബ്രാഡ്മാന്‍'; ഇന്ത്യന്‍ താരത്തെ കുറിച്ച് മോണ്ടി പനേസര്‍

സ്പിന്‍ ബോളര്‍മാര്‍ക്കെതിരെ ആക്രമണ ഷോട്ടുകള്‍ കളിക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കഴിവിനെ പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ ഇടംകൈയ്യന്‍ ഓഫ് സ്പിന്നര്‍ മോണ്ടി പനേസര്‍. രോഹിത്തിനെ മികച്ച ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡോണ്‍ ബ്രാഡ്മാനോട് ഉപമിച്ച പനേസര്‍ ഈ മാസം അവസാനം ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ഇംഗ്ലണ്ടിന് വലിയ ഭീഷണിയായിരിക്കുമെന്നും പറഞ്ഞു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ ടേണിംഗ് ബോളിനെ ആക്രമിക്കുകയാണ്. അവര്‍ കുറച്ചുകൂടി ഭയമില്ലാത്തവരാണ്. രോഹിത് ശര്‍മ്മ ആയിരിക്കും ഇന്ത്യയുടെ പ്രധാന താരം. ടേണിംഗ് പിച്ചുകളിലെ ഡോണ്‍ ബ്രാഡ്മാനാണ് അവന്‍. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അവിശ്വസനീയമാണ്. ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് രോഹിതിനെ നേരത്തെ പുറത്താക്കണം- പനേസര്‍ പറഞ്ഞു.

ജനുവരി 25 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പരമ്പരയുടെ ഉദ്ഘാടന മത്സരം. വിശാഖപട്ടണം (ഫെബ്രുവരി 2-6), രാജ്കോട്ട് (ഫെബ്രുവരി 15-19), റാഞ്ചി (ഫെബ്രുവരി 23-27), ധര്‍മ്മശാല (മാര്‍ച്ച്) എന്നിവിടങ്ങളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.

2020/21 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. 4 മത്സരങ്ങളുടെ പരമ്പര 3-1ന് ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. 2021/22 ല്‍ 2 ക്രിക്കറ്റ് ഭീമന്മാര്‍ തമ്മിലുള്ള അവസാന റെഡ്-ബോള്‍ പരമ്പര നടന്നത് 5 മത്സരങ്ങളുള്ള പട്ടൗഡി ട്രോഫി പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്തപ്പോഴാണ്. അന്ന് പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചു. 2012/13 ന് ശേഷം ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല.