ഒട്ടും ചിന്തിക്കാതെയുള്ള തിരഞ്ഞെടുപ്പ്; ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ താരം

ശ്രീലങ്കയ്ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം ദിലിപ് വെങ്സര്‍ക്കര്‍. ഒട്ടും ചിന്തിക്കാതെയാണോ സെലക്ടര്‍മാര്‍ ടീമിനെ തിരഞ്ഞെടുത്തതെന്നു വിമര്‍ശിച്ച അദ്ദേഹം രണ്ട് യുവതാരങ്ങലെ ടീമിലേക്ക് പരിഗണിക്കാത്തിനെ ചോദ്യം ചെയ്യുകയും ചെയ്തു.

‘ഇന്ത്യന്‍ ടീം സെലക്ഷന്റെ കാര്യത്തില്‍ നല്ല പോലെ ആലോചിച്ചല്ല സെലക്ടര്‍മാര്‍ കളിക്കാരെ തിരഞ്ഞെടുത്തതെന്നു തോന്നുന്നു. ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍ എന്നിവരെ ടീമില്‍ നിന്നും തഴഞ്ഞതിനെ ഒരാള്‍ക്ക് എങ്ങനെ വിശദീകരിക്കാന്‍ സാധിക്കും? ഇന്ത്യന്‍ ടീമിലേക്കു നോക്കുകയാണെങ്കില്‍ ചില താരങ്ങള്‍ കഴിവുള്ളവരാണെങ്കിലും ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന പ്രകടനം കാഴ്ചവച്ചിട്ടില്ല.’

‘ഇന്ത്യന്‍ ടീമിലേക്കു ഓരോ കളിക്കാരവും കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം വരട്ടെ. ആര്‍ക്കും ടീമിലെ സ്ഥാനം ദാനമായി നല്‍കരുത്. ഋതുരാജ് ഗെയ്ക്വാദും സര്‍ഫറാസ് ഖാനും ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിച്ചവരാണ്. പക്ഷെ ഇരുവരെയും തിരഞ്ഞെടുക്കാതെ സെലക്ടര്‍മാര്‍ അവരുടെ മനോവീര്യം തകര്‍ക്കുകയാണ്’ ദിലിപ് വെങ്സര്‍ക്കര്‍ പറഞ്ഞു.

രഞ്ജി ട്രോഫിയുടെ ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ മുംബൈയ്ക്കായി ഡബിള്‍ സെഞ്ച്വറി നേടിയ താരമാണ് സര്‍ഫറാസ് ഖാന്‍. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയ്ക്കെതിരെ താരം 275 റണ്‍സാണ് നേടിയത്. ഋതുരാജ് നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമാണെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റിലേക്കു ഇനിയും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

ഇന്ത്യന്‍ ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയങ്ക് പഞ്ചല്‍, മയാങ്ക് അഗര്‍വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.