അക്‌സർ തകർത്തെറിഞ്ഞത് ധോണിയുടെ തകർപ്പൻ റെക്കോഡ്, അയാളുടെ ചാമ്പ്യൻ മനോഭാവം ഞെട്ടൊടിച്ചുകളഞ്ഞു

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചാമ്പ്യന്‍ ഇന്നിംഗ്‌സ്. ബാറ്റിങ്ങ് ഒട്ടും എളുപ്പമല്ല എന്ന് തോന്നിച്ചിരുന്നു. ഇന്ത്യയുടെ അംഗീകൃത ബാറ്റര്‍മാരെല്ലാം പുറത്തായിട്ടുണ്ടായിരുന്നു. റിക്വയേഡ് റണ്‍റേറ്റ് ഭയപ്പെടുത്തുന്നതായിരുന്നു.

ആ സമയത്താണ് അക്‌സര്‍ പട്ടേല്‍ വന്ന് സകലതും അടിച്ചുപറത്തിയത്. അപ്പുറത്ത് ഹൂഡയും ശാര്‍ദ്ദൂലും ആവേശും സിറാജുമൊക്കെ മാറിമാറി വന്നു. പക്ഷേ പട്ടേലിന്റെ കില്ലര്‍ ആറ്റിറ്റിയൂഡ് അതേപടി തുടര്‍ന്നു. ”ഈ കളി ജയിപ്പിച്ചിട്ടേ ഞാന്‍ അടങ്ങൂ” എന്നൊരു മനോഭാവം.

അവസാനം ടീമിനെ വിജയവര കടത്തിയ സിക്സർ അടിച്ച അക്‌സർ മറികടന്നത് ഒരു വലിയ റെക്കോഡ്, അവസാന മൂന്ന് പന്തിൽ 6 റൺസ് വേണ്ടിയിരുന്നപ്പോൾ, കൈൽ മേയറുടെ ഫുൾ ടോസ് ഡെലിവറിയിൽ അക്സർ ഒരു സിക്സർ പറത്തി, ഈ കിടിലൻ ഹിറ്റോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡാണ് ഓൾറൗണ്ടർ തകർത്തത്.

27 പന്തിൽ തന്റെ കന്നി ഏകദിന ഫിഫ്റ്റി നേടിയ അക്സർ 35 പന്തിൽ 64 റൺസുമായി പുറത്താകാതെ മടങ്ങി. ക്രീസിൽ നിൽക്കുമ്പോൾ 5 സിക്‌സറുകളും 3 ബൗണ്ടറികളും അടിച്ചു, വിജയകരമായ ഏകദിന ചേസിംഗിൽ 7-ാം നമ്പറിലോ അതിനു താഴെയോ ഉള്ള ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരവുമായി ഇന്നലെ മാറി. 2005ൽ സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ചേസിനിടെ ധോണി മൂന്ന് സിക്‌സറുകൾ നേടിയിരുന്നു. പിന്നീട് 2011ൽ ദക്ഷിണാഫ്രിക്കയ്ക്കും അയർലൻഡിനുമെതിരെ യൂസഫ് പത്താൻ രണ്ട് തവണ ധോണിയുടെ നേട്ടത്തിന് ഒപ്പമെത്തി.

രണ്ടാം ഏകദിന മത്സരത്തിന്റെ ഗതി തിരിച്ചത് സഞ്ജു സാംസണ്‍-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 79 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലേക്കു ഇന്ത്യ നീങ്ങവേയായിരുന്നു ഇരുവരുടെയും ഈ കൂട്ടുകെട്ട് പ്രകടനം.