വിക്കറ്റിനു പിന്നില്‍ തോല്‍വിയായി പന്ത്; പുകോവ്സ്‌കിയെ കൈവിട്ടത് രണ്ട് തവണ- വീഡിയോ

സിഡ്നിയില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ മികച്ച നിലയില്‍. തുടക്കത്തിലെ സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായിട്ടും തുടക്കാരന്റെ പരിഭ്രമമൊന്നുമില്ലാതെ ഫിഫ്റ്റി പിന്നിട്ട് ക്രീസില്‍ തുടരുന്ന വില്‍ പുകോസ്‌കിയുടെ ബാറ്റിംഗ് മികവിനാണ് ആദ്യ ദിനം ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുന്നത്.

പുകോവ്സ്‌കിയെ വിക്കറ്റിനു പിന്നില്‍ റിഷഭ് പന്ത് രണ്ട് തവണ വിട്ടു കളഞ്ഞത് ഇന്ത്യന്‍ ആരാധകര്‍ക്ക് സങ്കടമുളവാക്കുന്ന കാഴ്ചയായി. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ 22ാം ഓവറില്‍ അശ്വിന്റെ ബോളില്‍ പുകോവ്സ്‌കിയുടെ ബാറ്റില്‍ ചെറുതായി ഔട്ട്സൈഡ് എഡ്ജ് ആയി എത്തിയ അനായാസ ക്യാച്ച് പന്തിന് കൈപ്പിടിയിലൊതുക്കാനായില്ല.

പുകോവ്സ്‌കി 26- ല്‍ നില്‍ക്കെയാണ് പന്ത് അനായാസ ക്യാച്ച് കളഞ്ഞു കുളിച്ചത്. പിന്നീട് ഓസീസ് സ്കോര്‍ 56- ല്‍ നില്‍ക്കവേയും പന്ത് പുകോവ്സ്‌കിയെ കൈവിട്ട് സഹായിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പുകോവ്സ്‌കി 100 ബോളില്‍ 54 റണ്‍സ് നേടിയിട്ടുണ്ട്. 34 റണ്‍സെടുത്ത് മാര്‍നസ് ലബൂഷെയ്‌നും ക്രീസില്‍ നിലയുറച്ചു കഴിഞ്ഞു.

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 31 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ലബുഷെയ്നിനെ കൂട്ടുപിടിച്ച് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതിനോടകം പുകോവ്‌സ്‌കി പടുത്തുയര്‍ത്തിയിരിക്കുന്നത്.