'ചേട്ടൻ സൂപ്പറാ'; സഞ്ജുവിന്റെ സംഹാരതാണ്ഡവത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

മലയാളി പവർ എന്താണെന്ന് ലോകത്തിന് മുൻപിൽ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഒരു സൈഡിൽ നിന്ന് വിക്കറ്റുകൾ വീഴുമ്പോൾ രക്ഷകനായി അവതരിച്ചിരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന വിധം പ്രകടനം നടത്തി ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.

ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. സഞ്ജു സാംസന്റെ സംഹാരതാണ്ഡവത്തിനായിരുന്നു ഇന്നലെ ആരാധകർ സാക്ഷിയായത്. 50 പന്തിൽ 4 സിക്‌സും 12 ഫോറും അടക്കം 97* റൺസാണ് സഞ്ജു അടിച്ചെടുത്തത്. തന്റെ പ്രകടനം കൊണ്ട് വിമർശകർക്കുള്ള മറുപടിയും കൊടുത്തിരിക്കുകയാണ് താരം. മത്സരത്തിലെ താരമായതും സഞ്ജു തന്നെ.

വിക്കറ്റുകള്‍ ഒന്നൊന്നായി വീണുകൊണ്ടിരുന്നപ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിശേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18), തിലക് വര്‍മ (27), ഹാര്‍ദിക് പാണ്ഡ്യ (17), ശിവം ദുബെ (8*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.