തകര്‍ത്തടിക്കാതെ ക്യാപ്പിറ്റല്‍സ്; കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 136

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 5 വിക്കറ്റിന് 135 റണ്‍സെടുത്തു.

ബാറ്റിംഗിന് അനുകൂലമല്ലാത്ത ഷാര്‍ജയിലെ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നന്നേ ബുദ്ധിമുട്ടി. തുടക്കത്തില്‍, ഓപ്പണര്‍ പൃഥ്വി ഷാ (12 പന്തില്‍ 18, രണ്ട് ഫോര്‍, ഒരു സിക്‌സ്) ഡല്‍ഹിക്ക് വലിയ സ്‌കോറിന്റെ പ്രതീക്ഷ നല്‍കി. എന്നാല്‍ ഷായെ വരുണ്‍ ചക്രവര്‍ത്തി വിക്കറ്റിന് മുന്നില്‍ കുടുക്കി. ശിഖര്‍ ധവാന്‍ (36), മാര്‍ക്വസ് സ്റ്റോയ്‌നിസ് (18) എന്നിവര്‍ ഏറെ നേരം ക്രീസില്‍ നിന്നെങ്കിലും വേഗം സ്‌കോര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. നായകന്‍ ഋഷഭ് പന്ത് (6) നിരാശപ്പെടുത്തി.

എങ്കിലും ശ്രേയസ് അയ്യരും (30 നോട്ടൗട്ട്, ഒരു ഫോര്‍, ഒരു സിക്‌സ്) ഷിമ്രോണ്‍ ഹെറ്റ്മയറും (17, രണ്ട് സിക്‌സ്) നടത്തിയ യത്‌നങ്ങള്‍ ഡല്‍ഹിക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചു. 17-ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ ഹെറ്റ്മയറെ പിടികൂടിയെങ്കിലും റീ പ്ലേയില്‍ ഫ്രണ്ട് ഫൂട്ട് നോബോള്‍ തെളിഞ്ഞു. ഡഗ് ഔട്ടില്‍ നിന്ന് തിരിച്ചുവന്ന ഹെറ്റ്മയര്‍ തൊട്ടടുത്ത ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ രണ്ട് സിക്‌സ് പറത്തി കിട്ടിയ അവസരം മുതലാക്കി. ശിവം മാവിയുടെ ഫുള്‍ടോസിനെ ഗാലറിയിലേക്ക് പറത്തിയാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ഇന്നിംഗ്‌സിന് തിരശീലയിട്ടത്. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് സ്വന്തമാക്കി.