ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്ടൻ ശ്രേയസ് അയ്യരെ സിഡ്നിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകുകയാണെന്നും ചികിത്സയ്ക്കായി സിഡ്നിയിൽ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി. വിമാനത്തിൽ യാത്ര ചെയ്യാനാകുമ്പോൾ മാത്രമേ അയ്യർ ഇന്ത്യയിലേയ്ക്ക് മടങ്ങൂവെന്നും ബോർഡ് അറിയിച്ചു.
‘ശ്രേയസ് അയ്യർ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. സിഡ്നിയിലെയും ഇന്ത്യയിലെയും സ്പെഷ്യലിസ്റ്റുകൾക്കൊപ്പം ബിസിസിഐ മെഡിക്കൽ സംഘവും അദ്ദേഹത്തിന്റെ പരിക്ക് ഭേദമായതിൽ സന്തുഷ്ടരാണ്. ഇന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
അദ്ദേഹത്തിന് മികച്ച ചികിത്സ നൽകിയതിന് സിഡ്നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിക്കുന്നു. തുടർനടപടികൾക്കായി ശ്രേയസ് സിഡ്നിയിൽ തന്നെ തുടരും. പറക്കാൻ ആരോഗ്യം മികച്ചതാകുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങും’- ബിസിസിഐ അറിയിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അലക്സ് കാരിയുടെ പുറത്താക്കാൻ ഡൈവിംഗ് ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് മാരകമായി പരിക്കേൽക്കുന്നത്. ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ സിഡ്നിയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
Read more
സ്കാനിംഗില്‍ ശ്രേയസ് അയ്യരുടെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഗുരുതരമായ ആന്തരിക രക്തസ്രാവം തടയാൻ ‘ഇന്റർവെൻഷണൽ ട്രാൻസ്-കത്തീറ്റർ എംബോളൈസേഷൻ’ നടത്തി. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മാറ്റിയത്.







