പ്രായ തട്ടിപ്പ്, ഇന്ത്യന്‍ താരത്തിന് ബിസിസിഐയുടെ രണ്ട് വര്‍ഷത്തെ വിലക്ക്

കരിയറിനിടെ ഒന്നിലധികം ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ഒഡീഷ ക്രിക്കറ്റ് താരം സുമിത് ശര്‍മ്മയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) രണ്ട് വര്‍ഷത്തേക്ക് വിലക്കി. ഈ സീസണിലെ അവരുടെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിക്കാന്‍ ഓള്‍റൗണ്ടര്‍ ബറോഡയിലേക്ക് ടീമിനൊപ്പം തിരിച്ചിരുന്നു. എന്നാല്‍ മത്സരത്തിന് മുന്നോടിയായി താരത്തിന് ഭരണ സമിതിയുടെ അച്ചടക്ക സമിതി സസ്‌പെന്‍ഷന്‍ കത്ത് നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹ ഈ സീസണില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് 2015-16 സീസണില്‍ അദ്ദേഹം സമര്‍പ്പിച്ചതുമായി പൊരുത്തപ്പെടുന്നില്ല. ഇത് ഒന്നിലധികം ഊഹാപോഹങ്ങള്‍ക്ക് കാരമാവുകുകയും ഒടുവില്‍ ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുകയ്യുകയുമായിരുന്നു.

ഒഡീഷ സീനിയര്‍ പുരുഷ ടീമിലെ കളിക്കാരനായ സുമിത് ശര്‍മ്മയെ ബിസിസിഐ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ 2 വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരിക്കുന്നു. കാരണം അദ്ദേഹം ഒന്നിലധികം പ്രായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. 2015-16 വര്‍ഷത്തില്‍ ജൂനിയര്‍ തലത്തില്‍ കളിച്ചപ്പോള്‍ അദ്ദേഹം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഈ സീസണില്‍ അദ്ദേഹം നിര്‍മ്മിച്ചവയുമായി പൊരുത്തപ്പെടുന്നില്ല- ഒസിഎ സെക്രട്ടറി സഞ്ജയ് ബെഹ്റ പുറത്തുവിട്ട വിശദീകരണത്തില്‍ പറഞ്ഞു.

അതേസമയം, ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ (ഒസിഎ) ആദ്യ മത്സരത്തിനുള്ള ടീമില്‍ സുമിത്തിന്റെ പകരക്കാരനായി തരിണി സായെ ഉള്‍പ്പെടുത്തി. ക്രിക്കറ്റ് താരം ബറോഡയില്‍ ടീമില്‍ ചേര്‍ന്നെങ്കിലും പ്ലെയിംഗ് ഇലവനില്‍ ഇടം പിടിച്ചില്ല.