ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും കാറപകടം; മുന്‍ താരത്തിന് ഗുരുതര പരിക്ക്, ഭാര്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

മുന്‍ വിദര്‍ഭ ക്യാപ്റ്റനും പരിശീലകനുമായ പ്രവീണ്‍ ഹിംഗാനിക്കറും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഹിംഗനിക്കറുടെ ഭാര്യ സുവര്‍ണ (52) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. താരത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്‍റെ കാറപകട വാര്‍ത്ത ക്രിക്കറ്റ് പ്രേമികള്‍ മറന്ന് തുടങ്ങും മുമ്പാണ് ഈ അപകടവാര്‍ത്തയും എത്തുന്നത്.

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയില്‍ വെച്ചാണ് അപകടം. ഹിംഗനിക്കറും ഭാര്യയും സഞ്ചരിച്ച കാര്‍ എക്‌സ്പ്രസ് വേയില്‍ തെറ്റായി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ മെഹ്കര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

‘ഹൈവേയില്‍ തെറ്റായ രീതിയിലാണ് ട്രക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ട്രക്ക് നീങ്ങുന്നില്ലെന്ന് കണ്ടെത്തുന്നതില്‍ ഹിംഗനിക്കര്‍ പരാജയപ്പെടുകയും പിന്നില്‍ നിന്ന് ഇടിക്കുകയുമായിരുന്നു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.’ മെഹ്കര്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അമര്‍ നഗ്രെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2018 മുതല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി (ബിസിബി) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിംഗാനിക്കര്‍ നിലവില്‍ ബിസിബിയുടെ ചീഫ് ക്യൂറേറ്ററാണ്. 2016 ജൂലൈയില്‍ ബിസിസിഐ നടത്തിയ ലെവല്‍-1 കോഴ്സ് പൂര്‍ത്തിയാക്കിയ 12 ക്യൂറേറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

Read more

ഹിംഗനിക്കറുടെ മേല്‍നോട്ടത്തില്‍, സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയം, ചാട്ടോഗ്രാം, കോക്‌സ് ബസാര്‍ സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പിച്ചുകളും ഔട്ട്ഫീല്‍ഡുകളും വികസിപ്പിച്ചെടുത്തു.