എറണാകുളത്തൊരു രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം, ആദ്യ ചുവടുവെച്ച് സൗരവ് ഗാംഗുലി

എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കെസിഎ-ബിസിസിഐ നീക്കം. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കെസിഎ, ബിസിസിഐ പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം കണ്ടെത്തുന്നതിനായി ഉടന്‍ പത്രപരസ്യം നല്‍കും. മൂന്നര വര്‍ഷം കൊണ്ട് സ്റ്റേഡിയം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സ്വന്തമായി സ്റ്റേഡിയമായാല്‍ കേരളത്തിന് ഒരു ടെസ്റ്റ് ക്രിക്കറ്റ് വേദി നേടിയെടുക്കുക എന്നതാണു മുഖ്യ ലക്ഷ്യമെന്നു ജയേഷ് ജോര്‍ജ് മനോരമയോട് പറഞ്ഞു.

നിലവില്‍ കെസിഎ 15 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുന്ന തിരുവന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഇക്കഴിഞ്ഞ ഇന്ത്യ ദക്ഷിണാഫ്രിക്ക മല്‍സര നടത്തിപ്പില്‍ കെസിഎയ്ക്ക് നേരിടേണ്ടി വന്നത് വന്‍ പ്രതിസന്ധികളായിരുന്നു.

കെസിഎ ഉടമസ്ഥതയില്‍ ഒരു സ്‌റ്റേഡിയം വന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.