'ഒരു രാജ്യം മുഴുവനും നിങ്ങളുടെ പിന്നിലുണ്ട്, ഇന്ത്യയെ തോല്‍പ്പിച്ചിട്ട് വരണം'

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടുക മാത്രമല്ല, ഫെബ്രുവരി 23 ന് ദുബായില്‍ ബദ്ധവൈരികളായ ഇന്ത്യയ്ക്കെതിരെ ജയം ഉറപ്പാക്കാനും ദേശീയ ടീമിനോട് നിര്‍ദ്ദേശിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പാകിസ്ഥാന്‍ അഭിമാനകരമായ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രാധാന്യവും ഈ അവസരത്തില്‍ ടീം മുന്നേറേണ്ടതിന്റെ ആവശ്യകതയും ഷരീഫ് പരാമര്‍ശിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ കായികരംഗത്ത് വലിയ പ്രാധാന്യം വഹിക്കുന്നതിനാല്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ടൂര്‍ണമെന്റിലെ ഏറ്റവും കടുത്ത മത്സരങ്ങളിലൊന്നാണ്. ചരിത്രപരമായി, ഇന്ത്യ ഐസിസി ഇവന്റുകളില്‍ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്കെതിരായ അവരുടെ പ്രസിദ്ധമായ വിജയവും 2021 ല്‍ ദുബായില്‍ നടന്ന ടി20 ലോകകപ്പ് വിജയവും പാകിസ്ഥാന് ആത്മവിശ്വാസം പകരുന്നുണ്ട്.

എന്നിരുന്നാലും, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം, 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ വിസമ്മതിച്ചു. ഇന്ത്യയെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാകിസ്ഥാന്‍ അവരുടെ മത്സരങ്ങള്‍ ദുബായില്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് നിര്‍ഹന്ധിതരായി.

നമുക്ക് വളരെ മികച്ച ഒരു ടീമുണ്ട്. അടുത്ത കാലത്തായി അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പക്ഷേ ഇപ്പോള്‍ യഥാര്‍ത്ഥ ദൗത്യം ചാമ്പ്യന്‍സ് ട്രോഫി നേടുക മാത്രമല്ല, ദുബായില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഞങ്ങളുടെ ചിരവൈരിയായ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നതാണ് അത്. രാജ്യം മുഴുവനും നിങ്ങളുടെ പിന്നിലുണ്ട്- നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഷെരീഫ് പറഞ്ഞു.

Read more