INDIAN CRICKET: കോഹ്‌ലി അങ്ങനെ പറഞ്ഞപ്പോള്‍ വിഷമം തോന്നി, എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു, ഞാന്‍ അതിനെ റെസ്‌പെക്ട് ചെയ്യുന്നു, വെളിപ്പെടുത്തി അഗാര്‍ക്കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരാട് കോഹ്‌ലിയുടെ വിരമിക്കലില്‍ ഒടുവില്‍ പ്രതികരണവുമായി ഇന്ത്യയുടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. എപ്രില്‍ മാസം തന്നെ കാണാനായി വിരാട് എത്തിയിരുന്നുവെന്നും അന്ന് തന്നെ ടെസ്റ്റില്‍ നിന്നും വിരമിക്കാനുളള തീരുമാനം തന്നെ അറിയിച്ചുവെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനായി വന്ന സമയത്താണ് മാധ്യമങ്ങളോട് ഇക്കാര്യം അഗാര്‍ക്കര്‍ വെളിപ്പെടുത്തിയത്.

മേയ് 12നാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് സൂപ്പര്‍താരത്തിന്റെ തീരുമാനം വന്നത്. കോഹ്‌ലിയെ പോലുളള താരങ്ങള്‍ വിരമിക്കുമ്പോള്‍ വലിയ വിടവുകളാണ് നികത്തേണ്ടി വരുന്നതെന്ന് അഗാര്‍ക്കര്‍ പറയുന്നു. കോഹ്‌ലിക്കും രോഹിതിനും പുറമെ അശ്വിനും വിരമിച്ചു. ആ മൂന്ന് പേരും അതികായന്മാരായിരുന്നു. കോഹ്‌ലിയും രോഹിതുമായി സംഭാഷണങ്ങള്‍ ഉണ്ടായിരുന്നതായി അഗാര്‍ക്കര്‍ പറഞ്ഞു.

“എപ്രില്‍ ആദ്യം തന്നെ വിരാട് എത്തിയിരുന്നു. ക്രിക്കറ്റിനായി തന്റെ 200% സമര്‍പ്പിച്ച താരമാണ് അദ്ദേഹം. തന്റെ കൈവശമുളളതെല്ലാം അദ്ദേഹം നല്‍കികഴിഞ്ഞതായി എനിക്ക് തോന്നി. അദ്ദേഹത്തിന് ഇപ്പോള്‍ നിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കളി നിര്‍ത്താന്‍ സമയമായെന്ന് വേണം കരുതാന്‍. തീരുമാനം അദ്ദേഹത്തില്‍ നിന്നാണ് വന്നത്. അതിനെ ബഹുമാനിക്കണം. അവര്‍ ആ ബഹുമാനം നേടിയിട്ടുണ്ട്”, അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.

Read more

ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് വിരാട് കോഹ്‌ലി അവസാനമായി കളിച്ചത്. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തത്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി തുടങ്ങിയെങ്കിലും പിന്നീടുളള മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുകയായിരുന്നു താരം.