ബൗളിംഗ് പരിശീലകനായി അജിത് അഗാര്‍ക്കര്‍ വന്നേക്കും; ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ആവശ്യപ്പെട്ടു

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2023ലെ ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീമിലെ ചില സീനിയര്‍ താരങ്ങള്‍ ബിസിസിഐ യ്ക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചതായിട്ടാണ് വിവരം. രണ്ട് ലോകകപ്പാണ് ഇന്ത്യയ്ക്ക് ഇനിയുള്ള ലക്ഷ്യം. ഈ വര്‍ഷം ആസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ലക്ഷ്യമിട്ടാണ് പുതിയ ബൗളിംഗ് പരിശീലകനെ കൊണ്ടുവരാനൊരുങ്ങുന്നത്.

സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം ടിവി കമന്റേററായി മാറിയിരിക്കുന്ന അഗാര്‍ക്കറെ ഡല്‍ഹി ക്യാപിറ്റല്‍സും ലക്ഷ്യമിടുന്നുണ്ട്. മുന്‍ ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ആണ് ഡല്‍ഹിയുടെ മുഖ്യപരിശീലകന്‍. അതേസമയം അഗാര്‍ക്കര്‍ക്കൊപ്പം സഹീര്‍ഖാനെയും ബൗളിംഗ് കോച്ചായി പരിഗണിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകന്‍ പരസ് മാംബ്രെയാണ്. എന്നാല്‍ ലോകകപ്പ് ലക്ഷ്യമിട്ട്് പുതിയ കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദ്രാവിഡും സംഘവും. അതിനിടെയാണ് ബൗളിങ് പരിശീലക സ്ഥാനത്തേക്ക് കൂടി ആളെ തേടുന്നത്.

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ ബോളിങ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചയച്ച് അഗാര്‍ക്കറിനെയോ സഹീര്‍ ഖാനേയോ കൊണ്ടുവരാനാണ് ശ്രമം. 1998 മുതല്‍ 2007 വരെ ദേശീയ ടീമില്‍ കളിച്ച താരമാണ് അഗാര്‍ക്കര്‍. 28 ടെസ്റ്റുകളിലും 191 ഏകദിനങ്ങളിലും 4 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ആകെ 349 അന്താരാഷ്ട്ര വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. നേരത്തേ ചേതന്‍ ശര്‍മയ്ക്ക് പകരം അഗാര്‍ക്കര്‍ ബിസിസിഐ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആയേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.