IPL 2025: 20 കോടി ലഭിക്കുന്നുണ്ടെന്ന് കരുതി അടിമപണി എടുക്കേണ്ട കാര്യമില്ല, അവന്‍ എങ്ങനെയുളള ആളാണെന്ന് എനിക്ക് നന്നായി അറിയാം, പിന്തുണച്ച് രഹാനെ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഈ വര്‍ഷത്തെ മോശം പ്രകടനത്തില്‍ മനസുതുറന്ന് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. ഹൈദരാബാദിനോട് അവസാന മത്സരത്തില്‍ 110 റണ്‍സിന് തോറ്റാണ് കെകെആര്‍ ഈ സീസണിനോട് വിടപറഞ്ഞത്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് കിരീടം നിലനിര്‍ത്താനുളള മികച്ച ടീം ഉണ്ടായിരുന്നെങ്കിലും ബാറ്റര്‍മാരില്‍ ചിലര്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തത്‌ തിരിച്ചടിയായി. 23.75 കോടിക്ക് ടീമില്‍ നിലനിര്‍ത്തിയ വെങ്കിടേഷ് അയ്യര്‍ ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കായി നിരാശപ്പെടുത്തി.

കൂടാതെ രമണ്‍ദീപ് സിങ്, ക്വിന്റണ്‍ ഡികോക്ക്, റഹ്‌മനുളള ഗുര്‍ബാസ്, ഹര്‍ഷിത് റാണ തുടങ്ങിയവരും കാര്യമായ പ്രകടനങ്ങള്‍ കാഴ്ചവച്ചില്ല. വൈസ് ക്യാപ്റ്റനായിരുന്നിട്ടുകൂടി 11 മത്സരങ്ങളില്‍ വെറും 142 റണ്‍സാണ് വെങ്കിടേഷ് ഈ സീസണില്‍ നേടിയത്. 20.29 ആണ് ശരാശരി, സ്‌ട്രൈക്ക് റേറ്റ് 139.22. ഐപിഎലില്‍ അവസാന കുറച്ച് മത്സരങ്ങളില്‍ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. ഇനി അടുത്ത സീസണില്‍ താരത്തെ കൊല്‍ക്കത്ത ടീമില്‍ നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്.

അതേസമയം വെങ്കിടേഷ് അയ്യരിനെ പിന്തുണച്ചുകൊണ്ടായിരുന്നു രഹാനെ സംസാരിച്ചത്. “ഒരു കളിക്കാരന് 20 കോടിയിലധികം ലഭിച്ചാലും അല്ലെങ്കില്‍ മൂന്നോ നാലോ കോടി ലഭിച്ചാലും, കളിക്കളത്തില്‍ നിങ്ങളുടെ മനോഭാവം മാറില്ല എന്ന് എനിക്ക് പറയാന്‍ കഴിയും. അതാണ് പ്രധാനം. ഒരു കളിക്കാരനെന്ന നിലയില്‍, നിങ്ങള്‍ നിയന്ത്രിക്കാവുന്ന കാര്യങ്ങളില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കൂ. വെങ്കിടേഷ് അയ്യര്‍ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കാവുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി”, സണ്‍റൈസേഴ്‌സിനെതിരായ മത്സരശേഷം രഹാനെ മാധ്യമങ്ങളോട് പറഞ്ഞു.

Read more

‘വെങ്കിടേഷ് കഠിനാധ്വാനം ചെയ്തു, കളിച്ചു, പരിക്കേല്‍ക്കുന്നതിന് മുമ്പ് കളിച്ച മത്സരങ്ങളില്‍ പോലും, തന്റെ പരമാവധി ശ്രമിച്ചു. അദ്ദേഹം ശരിക്കും നന്നായി കളിച്ചുവെന്ന് ഞാന്‍ കരുതി. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് 3,4 പേര്‍ ഫോമില്‍ ഇല്ലായിരുന്നു എന്നത് മാത്രമാണ് കാരണം. ഈ വര്‍ഷം ഞങ്ങള്‍ ബുദ്ധിമുട്ടിയെന്ന് ഞാന്‍ കരുതി. പക്ഷേ നിങ്ങളുടെ മനോഭാവം മാറുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.