തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ഒരു തോല്‍വി, ഗുജറാത്തിനെ ക്രൂശിലേറ്റി ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ ഇതിഹാസ താരങ്ങളുടെ പ്രവചനങ്ങളെപ്പോലും കാറ്റില്‍പ്പറത്തി തകര്‍പ്പന്‍ കുതിപ്പ് നടത്തുകയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. കളിച്ച 10 മത്സരങ്ങളില്‍ എട്ടിലും ജയിച്ച അവര്‍ 16 പോയിന്റുമായി തലപ്പത്താണ്. വിമര്‍ശകര്‍ക്ക് ഒരു പഴുതും കൊടുക്കാതെയുള്ള ടൈറ്റന്‍സിന്റെ കുതിപ്പിന് അവസാന മത്സരത്തില്‍ പഞ്ചാബിനോടേറ്റ പരാജയം അല്‍പ്പം ക്ഷീണം നല്‍കിയിരിക്കുകയാണ്. ഇപ്പോഴിതാ ടൈറ്റന്‍സിന്റെ പോരായ്മ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് ആകാശ് ചോപ്ര.

‘പഞ്ചാബ് കിംഗ്സുമായുള്ള മല്‍സരത്തില്‍ ടോസിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. പക്ഷെ അതിനു ശേഷം ഗുജറാത്ത് നന്നായി ബാറ്റ് ചെയ്യേണ്ടിയിരുന്നു. ഗുജറാത്തിന് പ്രശ്നമുള്ള ഒരു ഏരിയയുണ്ടെന്നു നമ്മളള്‍ നിരന്തരം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അവരുടെ ബാറ്റിംഗിലാണ് ഈ കുഴപ്പം.’

‘ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവരാണ് പല സമയങ്ങിലും ഗുജറാത്തിനെ രക്ഷിച്ചിട്ടുള്ളത്. ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിംഗില്‍ കസറിയാല്‍ കുഴപ്പമില്ല. ഇല്ലെങ്കില്‍ അവര്‍ക്കത് പ്രശ്‌നമാണ്. സീസണിന്റെ ആദ്യപകുതി ഹാര്‍ദിക് പാണ്ഡ്യെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു.’

‘പക്ഷെ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ഒറ്റയക്ക സ്‌കോറിനാണ് പുറത്തായത്. ശുഭ്മാന്‍ ഗില്ലിന്റെയും പ്രകടനം താഴേക്കു പോയിരിക്കുകയാണ്. അവസാനത്തെ മല്‍സരത്തില്‍ ഗില്‍ കുറച്ചു റണ്‍സെടുത്തിരുന്നെങ്കിലും സീസണിന്റെ തുടക്കത്തില്‍ കണ്ടയാളല്ല’ ചോപ്ര വിലയിരുത്തി.