IPL 2025: അവന്മാരാണ് എല്ലാത്തിനും കാരണം, നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാ, ഇങ്ങനെ പോയാല്‍ ഒരു കുന്തവും കിട്ടില്ല, വിമര്‍ശിച്ച് മുന്‍ താരം

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിയോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ പ്ലേഓഫ് പ്രവേശനം വീണ്ടും തുലാസിലായിരിക്കുകയാണ്. ഇനിയുളള മത്സരങ്ങളെല്ലാം ജയിക്കുകയും മുംബൈ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ അവസാന നാലില്‍ എത്താന്‍ അവര്‍ക്ക് സാധിക്കുകയുളളൂ. 12 കളികളില്‍ ആറ് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് ഡല്‍ഹിക്കുളളത്. അതേസമയം കുറഞ്ഞ സ്‌കോര്‍ വിജയലക്ഷ്യമായി മുന്നോട്ടുവച്ചതാണ് ഗുജറാത്തിനെതിരെ ഡല്‍ഹി തോല്‍ക്കാന്‍ കാരണമായത് എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഫാഫ് ഡുപ്ലസിസ്, അഭിഷേക് പോറല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് അവരുടെ കളിയെ കാര്യമായി ബാധിച്ചുവെന്നും ചോപ്ര പറയുന്നു. ആദ്യ ബാറ്റിങ്ങില്‍ കെഎല്‍ രാഹുലിന്റെ സെഞ്ച്വറി മികവില്‍ 199 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. 65 പന്തുകളില്‍ 14 ഫോറുകളും നാല് സിക്‌സുകളും ഉള്‍പ്പെടെയാണ് രാഹുല്‍ 112 റണ്‍സ് നേടിയത്.എന്നാല്‍ ഡല്‍ഹി ഉയര്‍ത്തിയ ഈ വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ അവസാന ഓവറില്‍ മറികടക്കുകയായിരുന്നു ഗുജറാത്ത്.

ഡല്‍ഹിയുടെ ബൗളിംഗ് സാധാരണമായിരുന്നുവെന്ന് ആകാശ് ചോപ്ര പറയുന്നു. “ബാറ്റിംഗില്‍ പോലും, അവര്‍ പിച്ചില്‍ അല്‍പ്പം ബാക്കിവച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി, കാരണം മൂന്ന് പേര്‍ പുറത്തായെങ്കില്‍ നിങ്ങള്‍ 200 റണ്‍സല്ല, 225-230 റണ്‍സ് എടുക്കണമായിരുന്നു. എന്നാല്‍ അവര്‍ക്ക് ശരിക്കും എന്താണ് സംഭവിച്ചത്”.

“ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ കളിച്ച 45 പന്തുകള്‍ നോക്കിയാല്‍, അവര്‍ വെറും 60 റണ്‍സ് മാത്രമാണ് നേടിയത്. മറ്റാരും അത് നിങ്ങളോട് പറയില്ല, പക്ഷേ അതാണ് സത്യം. 220-225 റണ്‍സ് നേടാന്‍ കഴിയുമായിരുന്ന ഒരു മത്സരത്തില്‍ നിങ്ങള്‍ 45 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയാല്‍, നിങ്ങള്‍ അല്‍പ്പം പിന്നിലാണ്, അതാണ് അവസാനം വ്യത്യാസം, ആകാശ് ചോപ്ര വ്യക്തമാക്കി.